ന്യൂഡൽഹി: സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവും മുൻ ജെ.എൻ.യു നേതാവുമായിരുന്ന കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേരുന്നെന്ന പ്രചരണം അസംബന്ധമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. കനയ്യകുമാർ രാഹുൽ ഗാന്ധിയുമായ കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസിലേക്ക് പോകുകയാണെന്നുമുള്ള വാർത്തകൾക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രസ്താവന.
'ഞാൻ കനയ്യയോട് അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു.ഞങ്ങൾ ഇതേപറ്റി ചർച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ അഭ്യൂഹങ്ങളെ അപലപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അദ്ദേഹം. ഞങ്ങളുടെ പാർട്ടിയുടെ മുതൽക്കൂട്ടാണ്.
ദേശീയ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ അദ്ദേഹത്തിന് ഏതൊരു രാഷ്ട്രീയ നേതാവുമായും ചർച്ച നടത്താൻ സ്വാതന്ത്ര്യമുണ്ട്. കനയ്യ സീതാറാം യച്ചൂരിയെ കണ്ടാൽ നിങ്ങൾ സംശയിക്കുമോ? നേരത്തേ മറ്റു രാഷ്ട്രീയ നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.- ജി. രാജ പറഞ്ഞു.
ന്യൂഡൽഹിയിലെ സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനിൽ വെച്ചായിരുന്നു ഡി രാജ-കനയ്യ കുമാര്‍ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയോടൊപ്പം കനയ്യകുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് ചേക്കേറുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ കനയ്യകുമാർ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.