ന്യൂഡൽഹി: വനിത സംവരണത്തിന്റെ പേരിൽ, ഭരണഘടനാ വിരുദ്ധമായി മണ്ഡല പുനർ നിർണയം അടിച്ചേൽപിക്കാനുള്ള കുതന്ത്രമാണ് മോദി സർക്കാറിനെന്ന് തുറന്നടിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം അപകടകരവും ഭരണഘടനക്ക് മേലുള്ള കടന്നാക്രമണവുമാണെന്ന് സോണിയ ഗാന്ധി മുന്നറിയിപ്പ് നൽകി. 33 ശതമാനം വനിതാ സംവരണമെന്നത് ഇതിനകം തീരുമാനിക്കപ്പെട്ടതാണെന്നും പ്രത്യേക സമ്മേളനത്തിലെ യഥാർഥ വിഷയം മണ്ഡല പുനർനിർണയമാണെന്നും സോണിയ ഓർമിപ്പിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ 2023ൽ കൊണ്ടുവന്ന ‘344-എ’ അനുച്ഛേദത്തിൽ നിന്ന് ഇപ്പോൾ യൂ ടേൺ അടിക്കുന്നതെന്തുകൊണ്ടാണെന്നും ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ സോണിയ ചോദിച്ചു.
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് പ്രത്യേക പാർലമെന്റ് സമ്മേളനം. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയല്ലാതെ മറ്റൊരു ലക്ഷ്യവും ഇതിനില്ല. ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് രാഷ്ട്രീയമായ തുല്യത പാലിച്ചാണ്. കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയവർക്കും ചെറിയ സംസ്ഥാനങ്ങൾക്കും ദോഷകരമായ തരത്തിലാവരുത്. മണ്ഡലങ്ങളുടെ ആനുപാതിക വർധന അവർക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനിടയാക്കും.
സെൻസസും സെൻസസ് ആധാരമാക്കിയുള്ള മണ്ഡല പുനർനിർണയവും നടത്തിയ ശേഷം വനിതാ സംവരണം നടപ്പാക്കാനാണ് 2023ൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ‘344-എ’ എന്ന അനുച്ഛേദം എഴുതിച്ചേർത്തത്. ഇത് പ്രതിപക്ഷം ആവശ്യപ്പെട്ടതല്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടേ വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. എന്നിട്ടിപ്പോൾ അന്ന് കൊണ്ടുവന്ന ‘344-എ’ ഭേദഗതി ചെയ്യണമെന്ന് ഇപ്പോൾ മോദി പറയുന്നത് എന്തുകൊണ്ടാണെന്ന് സോണിയ ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 29നുശേഷം വനിതാ ബില്ലിനായി സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്ന് ഒന്നല്ല, മൂന്ന് പ്രാവശ്യമാണ് പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാതെ ‘തന്റെ വഴിയാണ് ഉന്നത വഴി’ എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഏപ്രിൽ 29നുശേഷം സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്ത് ജൂലൈ മധ്യത്തോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നാൽ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. 16ന് ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ഒരു എം.പിക്കും ലഭിച്ചിട്ടില്ല.
മണ്ഡല പുനർ നിർണയമാണ് അജണ്ടയെന്നാണ് മനസ്സിലാക്കുന്നത്. ഇതാകട്ടെ, സെൻസസ് അടിസ്ഥാനമാക്കി മാത്രം നടത്തേണ്ടതാണ്. ജാതിക്കണക്ക് എടുത്താൽ സെൻസസ് വൈകുമെന്ന പ്രചാരണം തെറ്റാണ്. ജാതി സെൻസസ് വീണ്ടും വൈകിപ്പിക്കാനുള്ള നീക്കമാണ് മോദിയുടേതെന്ന് സോണിയ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.