ഭോപ്പാൽ: ജബൽപ്പൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ഡിജിറ്റൽ തട്ടിപ്പ് വഴി 50 ലക്ഷം രൂപ നഷ്ടമായി. 96 ഇൻസ്റ്റഗ്രാം പേജുകളിൽ നിന്നായി 5 കോടിയിലധികം ഫോളോവേഴ്സുള്ള അസിം അഹമദാണ് തട്ടിപ്പിനിരയായത്. ജബൽപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന അസിം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിലേക്ക് തിരിഞ്ഞത് 2017ലാണ്. 2021 കോവിഡ് സമയത്താണ് അസിമിന്‍റെ ഫോളോവോഴ്സിൽ കുതിച്ചു ചാട്ടം ഉണ്ടാകുന്നത്. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വൂപ്പി ഡിജിറ്റൽ എന്ന പേരിൽ ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാർട്ടപ്പ് ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി തനിക്ക് വ്യാജ കോപ്പി റൈറ്റ് സ്ട്രൈക്ക് മെയിലുകൾ ലഭിക്കുന്നുണ്ടെന്നും പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണി ഉയർന്നിരുന്നതായും അസിം പറയുന്നു. കോടിക്കണക്കിന് ഫോളോവേഴ്സുള്ള തന്‍റെ അക്കൗണ്ട് നഷ്ടപ്പെടുമെന്ന ഭയത്താൽ ഇത്രയും നാൾ താൻ ഇവർക്ക് പണം നൽകികൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വ്യാജ കണ്ടന്‍റ് സ്ട്രൈക്കുകളിലൂടെ ഇത്രയും വലിയ തുക തട്ടുന്ന നഗരത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് ജബൽപൂർ സൈബർ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരത്തിൽ വ്യാജ ബാൻ മെയിലുകൾ ഉപയോക്താക്കൾക്ക് ഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് നടപടിയെടുക്കാൻ ഇൻസ്റ്റഗ്രാമിന്‍റെ ഇന്‍റേണൽ ടീമിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.