ബംഗളൂരു: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. കുട്ടികളിലെ അമിതമായ സ്ക്രീൻ ടൈം, കുറഞ്ഞുവരുന്ന പഠനനിലവാരം, പെരുമാറ്റ വൈകല്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നീക്കം.
വെള്ളിയാഴ്ച നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. വർധിച്ചുവരുന്ന മൊബൈൽ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ദോഷഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനിച്ചതെന്ന് സിദ്ധരാമയ്യ സഭയിൽ പറഞ്ഞു.
ബജറ്റിന് മുന്നോടിയായി കർണാടകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വെക്കൂ, പുസ്തകം എടുക്കൂ എന്ന കാമ്പയിൻ സർക്കാർ ആരംഭിച്ചു. അതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.
മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. മൊബൈൽ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ നിയന്ത്രണത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾ കർശന നിലപാടുകളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും സമാന പാത പിന്തുടരുന്നത് പരിഗണിച്ചിരുന്നു. ഓൺലൈൻ ബ്ലാക്ക്‌മെയിലിങ്, ഡീപ് ഫേക്ക് ദൃശ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിൽ ഉണ്ട്.
കഴിഞ്ഞ ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ആസ്‌ട്രേലിയ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ആസ്‌ട്രേലിയ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ത്രെഡ്സ്, ടിക് ടോക്ക്, എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ കിക്ക്, ട്വിച്ച് എന്നിവക്കാണ് നിരോധനം.
ആസ്‌ട്രേലിയക്ക് പിന്നാലെ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഡെൻമാർക്കും നിയമം പാസാക്കിയിരുന്നു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് സ്പെയിൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.