ശിവസേന പിളർപ്പ്: അയോഗ്യത ഹരജികൾ ഒന്നിച്ച് പരിഗണിക്കുമെന്ന് സ്പീക്കർ

മുംബൈ: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം ശിവസേന വിമത എംഎൽ.എമാർക്കെതിരായ അയോഗ്യത ഹരജികൾ ഒന്നിച്ച് പരിഗണിക്കാൻ മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നർവേക്കർ തീരുമാനിച്ചു. ഇരുപക്ഷവും നൽകിയ 34 ഹരജികൾ ആറ് വിഭാഗമായി തിരിച്ചാണ് പരിഗണിക്കുക. വെള്ളിയാഴ്ചത്തെ വാദപ്രതിവാദത്തിനു ശേഷമാണ് തീരുമാനം.

ഇരുപക്ഷത്തെയും 54 എം.എൽ.എമാർക്കെതിരെയാണ് അയോഗ്യത ഹരജികൾ. ഹരജികൾ ഒന്നിച്ച് പരിഗണിക്കുന്നതിനെ ഷിൻഡെപക്ഷം എതിർത്തിരുന്നു. പാർട്ടി യോഗങ്ങളിൽനിന്ന് വിട്ടുനിന്നത്, സ്പീക്കർ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനം തുടങ്ങി ആറ് വിഭാഗമായാണ് പരാതികൾ തിരിച്ചത്. ഷിൻഡെപക്ഷത്തിന് രേഖകൾ സമർപ്പിക്കാൻ ബുധനാഴ്ചവരെ സമയം നൽകിയ സ്പീക്കർ നടപടികൾ വ്യാഴാഴ്ച തുടരും.

അയോഗ്യത ഹരജികൾ വേഗത്തിൽ തീർപ്പാക്കാനുള്ള തങ്ങളുടെ നിർദേശം നടപ്പാക്കാത്തതിൽ സ്പീക്കറെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിന്റെ സമയക്രമം സമർപ്പിക്കാൻ അടുത്ത 30 വരെ അവസാന അവസരം നൽകിയിരിക്കേയാണ് ഈ നീക്കം. ഫെബ്രുവരിയോടെ ഹരജികളിൽ തീർപ്പാക്കുമെന്ന് സുപ്രീംകോടതിയെ സ്പീക്കർ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Shiv Sena split: Speaker will consider disqualification petitions together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.