ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തിപ്പെടുത്തുന്ന ചാനൽവാർത്ത സംപ്രേഷണം ചെയ്തതിന് കോൺഗ്രസ് എം.പി ശശി തരൂർ നൽകിയ മാനനഷ്ടക്കേസിൽ അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വി ചാനലിനുമെതിരെ ഡൽഹി ഹൈകോടതി നോട്ടീസ്. രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂർ കോടതിയെ സമീപിച്ചത്. വാർത്തക്കൊപ്പം അവതാരകൻ തനിക്കെതിരെ പ്രയോഗിച്ച തരംതാണ ഭാഷയെയും തരൂർ ചോദ്യം ചെയ്തു.
അമിത വാചകമടി കുറക്കണമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മൻമോഹൻ ചാനൽ അവതാരകനോട് പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ വാർത്ത നൽകാം. വസ്തുത പറയാം. പക്ഷേ, ഒരാളെ തോന്നുന്നതു പോലെ പേരുവിളിക്കാൻ പാടില്ല. അത് അനുചിതമാണ് -ജസ്റ്റിസ് മൻമോഹൻ പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 16നു മുമ്പ് മറുപടി നൽകാൻ അർണബിനോടും റിപ്പബ്ലിക് ചാനലിനോടും കോടതി നിർദേശിച്ചു.
അനാവശ്യമായി വലിച്ചിഴക്കുന്നതിൽനിന്ന് തരൂരിന് സംരക്ഷണം നൽകണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് അഭ്യർഥിച്ചു. തരൂരിനെതിരെ നടത്തിയ പ്രസ്താവനകൾ ന്യായീകരിക്കാൻ മാധ്യമപ്രവർത്തകന് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പറഞ്ഞ ഒാരോ വാക്കിനും ന്യായീകരണമുണ്ടെന്നായി ഗോസ്വാമിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് സേഥി.
അതുകൊണ്ട് അവരുടെ പ്രവർത്തനം വിലക്കുന്ന ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. ഡൽഹി പൊലീസിെൻറ അന്വേഷണം പൂർത്തിയാകുന്നതുവരെ തെൻറ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുന്നതു വിലക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുനന്ദയെ താനോ, തനിക്കു വേണ്ടി മറ്റാരെങ്കിലുമോ കൊലപ്പെടുത്തിയെന്ന് തോന്നിപ്പിക്കുന്ന വിധമാണ് അർണബ് ഗോസ്വാമി വാർത്ത നൽകിയതെന്ന് തരൂർ കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കാൻവരെ പര്യാപ്തമാണ് ഇത്തരം വാർത്താശൈലി. നേരെത്ത അർണബ് ടൈംസ് നൗ എഡിറ്റർ-ഇൻ-ചീഫായി പ്രവർത്തിച്ച സമയത്ത് സമാനമായ വാർത്ത നൽകിയതിന് ദേശീയ പ്രക്ഷേപണ നിലവാര അതോറിറ്റി ഇടപെട്ട കാര്യം തരൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.