ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി ജാതി-മത-വർഗ വിഭജനങ്ങൾക്കപ്പുറമുള്ള വിശാലമായ ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന 'കോക്‌റോച്ച് ജനതാ പാർട്ടി'യിൽ (സിജെപി) നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഒബിസി വോട്ടർമാരെ ലക്ഷ്യമിട്ടും ജാതി സെൻസസ് ആവശ്യപ്പെട്ടും പാർട്ടി നടത്തുന്ന നീക്കങ്ങൾക്കൊപ്പം തന്നെ, സാധാരണക്കാരെയും ഇടത്തരക്കാരെയും പ്രൊഫഷണലുകളെയും ബാധിക്കുന്ന കാതലായ പ്രശ്നങ്ങളും ഉയർത്തിക്കാട്ടാൻ പാർട്ടി തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജാതി, മതം, ഭാഷ തുടങ്ങിയ സങ്കുചിത പരിഗണനകൾക്ക് അതീതമായി പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ മുന്നോട്ടുവെച്ചതുകൊണ്ടാണ് സിജെപിയുടെ പ്രതിഷേധങ്ങൾക്ക് രാജ്യവ്യാപകമായി വലിയ പൊതുജനപിന്തുണ ലഭിച്ചത്. ഇത്തരം വികാരങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ബാധ്യസ്ഥരാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇടത്തരം കുടുംബങ്ങളിലെ യുവാക്കൾ നേരിടുന്ന വിദ്യാഭ്യാസ-തൊഴിൽ പ്രതിസന്ധികൾക്ക് മുൻഗണന നൽകുന്നതിലൂടെ മാത്രമേ പാർട്ടിയുടെ സ്വാധീനം കൂടുതൽ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കൂവെന്നും പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം വളർന്നുവരുന്ന യുവതലമുറയെ ആകർഷിക്കാൻ പുതിയ കാലത്തിന്റെ മാധ്യമ സാധ്യതകളും ഡിജിറ്റൽ പ്രചാരണ രീതികളും പാർട്ടി ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും തരൂർ ഓർമിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെ അതിവേഗം ജനങ്ങളിലേക്ക് പടർന്ന സിജെപിയുടെ പ്രവർത്തന ശൈലി കോൺഗ്രസും മറ്റ് മുഖ്യധാരാ സംഘടനകളും മാതൃകയാക്കണം. കേവലം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കപ്പുറം താഴേത്തട്ടിലുള്ള യുവാക്കളുടെ ദൈനംദിന ജീവിത പ്രതിസന്ധികളോട് കൃത്യമായി സംവദിക്കാൻ പാർട്ടിയുടെ ആശയവിനിമയ ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത്തരക്കാരുടെയും യുവാക്കളുടെയും അഭിലാഷങ്ങൾക്ക് മുൻഗണന നൽകുന്ന സാമ്പത്തിക-വിദ്യാഭ്യാസ നയങ്ങൾ കോൺഗ്രസ് രൂപീകരിക്കണമെന്നാണ് തരൂരിന്റെ പ്രധാന നിർദേശം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ ശക്തിപ്പെടുത്തുന്നതിലും പാർട്ടി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് ജനവിശ്വാസം ആർജ്ജിക്കാൻ സഹായിക്കും. വർഗീയ-ജാതി ധ്രുവീകരണങ്ങളെ പ്രതിരോധിക്കാൻ തുല്യനീതിയും സാമ്പത്തിക വികസനവും ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ രാഷ്ട്രീയ അജണ്ടയാണ് കോൺഗ്രസ് മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.