ശശി തരൂർ
ന്യൂഡൽഹി: പശ്ചിമേഷ‍്യന്‍ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളെ പിന്തുണച്ചുകൊണ്ടുള്ള കോൺഗ്രസ് എം.പി ശശി തരൂരിന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. ഗൾഫ് മേഖലയിലെ ഇറാന്‍റെ പ്രത്യാക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന സംയമനം ഇന്ത്യയുടെ ബലഹീനതയല്ല മറിച്ച് കരുത്താണ് വ്യക്തമാക്കുന്നതെന്ന് തരൂർ ഒരു അഭിമുഖത്തിൽ അറിയിച്ചു.
`സത്യം പറഞ്ഞാൽ, ഞാൻ കോൺഗ്രസ് സർക്കാരിനെയാണ് ഉപദേശിക്കുന്നതെങ്കിൽ പോലും സംയമനത്തോടെ പ്രവർത്തിക്കാനേ നിർദ്ദേശിക്കൂ. സംയമനം പാലിക്കുന്നത് കീഴടങ്ങലല്ല, മറിച്ച് അതൊരു കരുത്താണ്. നമ്മുടെ താൽപ്പര്യങ്ങൾ എന്താണെന്ന് നമുക്കറിയാമെന്നും അവ സംരക്ഷിക്കാനാണ് നാം മുൻഗണന നൽകുന്നതെന്നും കാണിക്കാനുള്ള വഴിയാണത്' തരൂർ കൂട്ടി ചേർത്തു.
ഇതോടെ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാൻ തരൂരിന്റെ ഈ പരാമർശങ്ങൾ ബി.ജെ.പി ആയുധമാക്കിയിരിക്കുകയാണ്. `മോദി സർക്കാരിന്റെ നയതന്ത്രത്തെ ശശി തരൂർ പ്രശംസിക്കുന്നു. ആഗോളതലത്തിൽ സംഘർഷം നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യയുടെ സന്തുലിതവും പക്വവുമായ നിലപാട് വേറിട്ടുനിൽക്കുന്നു' ബി.ജെ.പി എക്‌സിൽ കുറിച്ചു.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ അപലപിക്കാതെ ഇന്ത്യ ജാഗ്രതയോടെ നിശബ്ദത പാലിച്ചിരുന്നു. സംഘർഷം രൂക്ഷമായപ്പോഴും ഒരു പക്ഷത്തേക്കും ചായുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചില്ല. എന്നാൽ, ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ഇറാനുമായി നിശബ്ദമായ നയതന്ത്ര ചർച്ചകൾ ഇന്ത‍്യ ആരംഭിച്ചു.
ഇറാന്‍റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തുകയും, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്തതിന്‍റെ ഫലമായി രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ കടക്കാൻ ഇറാന്റെ അനുമതി ലഭിക്കുകയായിരുന്നു. ഇതൊരു വലിയ നയതന്ത്ര വിജയമായാണ് തരൂർ വിലയിരുത്തുന്നത്.
അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ഇന്ത്യയുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി. സംയമനം പാലിക്കുന്നതിന് പകരം, ഇരുപക്ഷത്തെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഇന്ത്യ ക്രിയാത്മകമായ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയുടെ നിശബ്ദത യുദ്ധത്തിനുള്ള പിന്തുണയല്ലെന്നും മറിച്ച് ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള തന്ത്രപരമായ വിവേകം ആണെന്നും തരൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.