എഴുത്തുകളിലും സിനിമകളിലും പറയുന്നതുപോലെ വികലമായ ഒരു ചേരിയാണ് ധാരാവി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ വരിക. എന്നാൽ, പ്രശസ്ത എഴുത്തുകാരൻ സാൽമാൻ റുഷ്ദി ഒരിക്കൽ പറഞ്ഞതുപോലെ, ഈ ചേരിയെ ശരിയായി ഉൾക്കൊള്ളാൻ മാസങ്ങളോളം ഇവിടെ ജീവിക്കേണ്ടിവരും.
മുംബൈ നഗരത്തിന്റെ ജീവനാഡിയാണ് ധാരാവിയിലെ ചെറുകിട ബിസിനസുകൾ. ധാരാവി പോലൊരു പിന്നോക്ക പ്രദേശത്ത് എല്ലാം വിലകുറഞ്ഞതായിരിക്കുമെന്നാണ് പൊതുവെ കരുതുക. എന്നാൽ അങ്ങനെയല്ല. ഏഷ്യയിലെ ഏറ്റവും വലിയ ഈ ചേരിയിലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള മാസവാടക 5 ലക്ഷം രൂപ വരെ ഉയരാറുണ്ട്. 2.4 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, നൂറ് കോടി ഡോളറിലധികം മൂല്യമുള്ള ഈ ബിസിനസ് വ്യവസ്ഥയാണ് ധാരാവിയിലുള്ളത്.
റെയിൽവേ ട്രാക്കിന്റെ മറുപുറത്ത് ചേരികളിൽ ജീവിക്കുമ്പോൾ നിങ്ങൾക്ക് രണ്ട് യാഥാർഥ്യങ്ങൾ കാണാൻ കഴിയും ഒന്നുകിൽ ദുരിതത്തിന്റെയും അവഗണനയുടെയും മുഖം, അല്ലെങ്കിൽ പ്രൗഢിയുടെയും ഗ്ലാമറിന്റെയും മുഖം. പതിറ്റാണ്ടുകളായി ധാരാവി ഈ ഇരട്ട ജീവിതമാണ് നയിക്കുന്നത്. ഇവിടുത്തെ കെട്ടിടക്കൂട്ടങ്ങൾക്കിടയിൽ സൂര്യപ്രകാശം പോലും എത്താത്ത, എപ്പോഴും നനഞ്ഞും ഇരുണ്ടുതുമിരിക്കുന്ന ചില കോണുകളുണ്ട്. എന്നാൽ ഇവിടുത്തെ വിപണികളിൽ പ്രതിവർഷം നൂറ് കോടി ഡോളറിലധികം ബിസിനസ് നടക്കുന്ന സജീവമായ സമയങ്ങളുമുണ്ട്.
മുംബൈ നഗരത്തെ ചടുലമായി നിലനിർത്തുന്നത് ഈ ചേരിവാസികളാണ്. ധാരാവിയുടെ സമ്പദ്‌വ്യവസ്ഥ വലിയൊരു പരിധി വരെ അസംഘടിതവും അനൗപചാരികവുമാണ്. ഔദ്യോഗിക സർക്കാർ കണക്കുകളോ ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകളോ ഇവിടെ ലഭ്യമല്ല. എങ്കിലും വേൾഡ് ബാങ്ക്, യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം തുടങ്ങിയ സംഘടനകളുടെ കണക്കുകൾ പ്രകാരം ഇവിടുത്തെ വാർഷിക ഉൽപ്പാദനം 1 ബില്യൺ മുതൽ 1.5 ബില്യൺ ഡോളർ വരെയാണ്. അതായത് പ്രതിവർഷം ഏകദേശം 9,000 കോടി രൂപ.
മുംബൈയിൽ ഒരു ഉപജീവനമാർഗവും കാലൂന്നാൻ ഒരിടവും തേടിയെത്തുന്ന സാധാരണക്കാരായ കുടിയേറ്റക്കാരുടെ ആദ്യത്തെ ഇടത്താവളമാണ് ധാരാവി. ഇവിടെ വാടകക്ക് താമസിക്കാൻ പൊലീസ് വെരിഫിക്കേഷന്റെ ആവശ്യമില്ല. പൈപ്പ് വെള്ളമോ കക്കൂസ് സൗകര്യമോ പോലെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലുമില്ല. വീട്ടുടമസ്ഥന് കൃത്യമായി പണം വാടകയായി നൽകുന്നിടത്തോളം കാലം ആരും ചോദ്യങ്ങളൊന്നും ചോദിക്കുകയുമില്ല. ഒരു 100 ചതുരശ്ര അടി മുറിക്ക് 3,000 മുതൽ 7,000 രൂപ വരെയാണ് മാസവാടക. എന്നാൽ ഇതേ ചേരിയിലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വാടക കേട്ടാൽ ഒന്ന് വാ പൊളിക്കും. മുംബൈ നഗരത്തിലെ ഒരു 2 BHK വീടിന്റെ വലിപ്പമുള്ള (ഏകദേശം 1200-1300 ചതുരശ്ര അടി) ഒരു ഓഫിസിന് ഇവിടെ ലക്ഷങ്ങളാണ് വാടക. ഒരു 3 BHK വീടിന്റെ വലിപ്പമുള്ള (ഏകദേശം 1800 ചതുരശ്ര അടി) കെട്ടിടത്തിന് മാസവാടക 5 ലക്ഷം രൂപ വരെയാകാം. അടിസ്ഥാന മാനുഷിക പരിഗണനകൾ പോലും ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്രയും ഉയർന്ന നിരക്കുകൾ കാണുന്നത് ഞെട്ടിക്കുന്നതാണ്. എങ്കിലും ഇവിടെ ബിസിനസ് വൻതോതിൽ തഴച്ചുവളരുന്നു.
നഗരത്തിന്റെ ചാലകശക്തിയായ തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ, വീട്ടുജോലിക്കാർ, ടാക്സി-ഓട്ടോ ഡ്രൈവർമാർ, ഇഡ്ഡലി-കാപ്പി കച്ചവടക്കാർ, മൺപാത്ര നിർമാതാക്കൾ, ആക്രി വ്യാപാരികൾ, ബാഗ്-ചെരുപ്പ് നിർമാതാക്കൾ, തോൽ തൊഴിലാളികൾ തുടങ്ങി എണ്ണമറ്റ ആളുകൾ ധാരാവിയിൽ തങ്ങൾക്കായി ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇത്രയൊക്കെ സവിശേഷതകൾ ഉണ്ടായിരുന്നിട്ടും, മുംബൈയിൽ സ്ഥിരമായി ജീവിക്കുന്നവർ പോലും ഇവിടേക്ക് വരാൻ മടിയുണ്ട്.
ധാരാവിയിൽ ഇത്തരം 20,000-ത്തിലധികം ചെറുകിട വ്യവസായ യൂണിറ്റുകളുണ്ട്. ശരാശരി 100-150 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റമുറി ഫാക്ടറികൾ, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റുകൾ, റീസൈക്ലിങ് കേന്ദ്രങ്ങൾ, ഭക്ഷണ ബിസിനസുകൾ എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നു.:
ധാരാവിയിലെ ഏറ്റവും പ്രശസ്തമായ ലെതർ (തോൽ) വ്യവസായത്തിൽ നിന്ന് തന്നെ തുടങ്ങാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഈ ചേരികളുടെ നട്ടെല്ലാണ് ഈ വ്യവസായം.
'ഷെപ്പേർഡ് ലെതർ ഗുഡ്സ്' ഉടമയായ രാജു ഭോയ്തെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ രംഗത്തുണ്ട്. ധാരാവിയിലെ അയ്യായിരത്തിലധികം ചെറുകിട നിർമാതാക്കൾ ബാഗുകൾ, ജാക്കറ്റുകൾ, വാലറ്റുകൾ, ചാട്ടവാറുകൾ, ചെരുപ്പുകൾ എന്നിവ വരെ നിർമിക്കുന്നുണ്ട്.
ഭോയ്തെയ്ക്ക് 400 ചതുരശ്ര അടിയുടെ വലിയൊരു ഷോറൂം ഉണ്ടെങ്കിലും, എല്ലാവരുടെയും അവസ്ഥ ഇങ്ങനെയല്ല. എന്നിരുന്നാലും തങ്ങളെപ്പോലുള്ള വ്യാപാരികൾക്ക് ദിവസം 20,000 രൂപയുടെ ബിസിനസ് ടാർഗറ്റ് ഉണ്ടെന്നും അത് എളുപ്പത്തിൽ നടക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ചെറുകിട വ്യാപാരികളുടെ ടാർഗറ്റ് ദിവസം 5,000 രൂപയാണ്.
ചേരികൾക്കുള്ളിലെ ചെറിയ മുറികൾക്ക് 3,000 മുതൽ 7,000 രൂപ വരെയാണ് വാടകയെങ്കിൽ, പ്രധാന റോഡിന് ഇരുവശവുമുള്ള വാണിജ്യ കെട്ടിടങ്ങളുടെ വാടക വളരെ കൂടുതലാണ്. ഭോയ്തെ വ്യക്തമാക്കുന്നത് അനുസരിച്ച്, ചെറിയ കടകൾക്ക് (ഏകദേശം 300 ചതുരശ്ര അടി) 1.5 ലക്ഷം രൂപയും വലിയ കടകൾക്ക് (3,000 ചതുരശ്ര അടി) 5 ലക്ഷം രൂപയുമാണ് മാസവാടക. ചേരിയിലെ കോളിവാഡ റോഡിൽ വെറും 500 മീറ്റർ മാത്രം നീളമുള്ള ലെതർ മാർക്കറ്റിൽ പ്രതിവർഷം 250 കോടി രൂപയുടെ ബിസിനസ് നടക്കുന്നുണ്ടെന്ന് ഭോയ്തെ പറയുന്നു. ഇതാണ് ഈ പ്രദേശത്തെ ഉയർന്ന വാടകക്കും ഭൂമിവിലക്കും കാരണം.
ലെതർ ബിസിനസിൽ ഭൂരിഭാഗവും ചാമർ സമുദായക്കാരാണെങ്കിലും ധാരാവിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ഭോയ്തെ പറയുന്നത് ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ്. പ്രധാനമായും കാൺപൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് തോൽ എത്തിക്കുന്നത്.
ഇന്ത്യയുടെ ലെതർ കയറ്റുമതി മേഖലക്ക് വലിയൊരു സംഭാവന ഈ വ്യവസായം നൽകുന്നുണ്ട്; 2024–25-ൽ ഇത് 4.83 ബില്യൻ ഡോളർ മൂല്യമുള്ളതായിരുന്നു. സാധാരണയായി തൊഴിലാളികൾക്ക് ഒരു ബാഗ് നിർമിച്ചാൽ ചെലവുകളെല്ലാം കഴിഞ്ഞ് 200-300 രൂപ മാത്രമാണ് ലാഭം കിട്ടുന്നത്, എന്നാൽ ഇവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ യൂറോപ്പിലെയും യു.എസിലെയും വിപണികളിലാണ് എത്തുന്നത്.
നിലവിൽ ഇന്ത്യൻ സഞ്ചാരികളും വിദേശികളും മികച്ച ലെതർ ഉൽപ്പന്നങ്ങൾക്കായി ഇവിടെയെത്തുന്നുണ്ട്. പുനർവികസനത്തിന് ശേഷം ഈ മാർക്കറ്റ് മാറ്റിയാൽ ഉപഭോക്താക്കളുടെ വരവ് കുറയുമെന്നും അത് ലാഭത്തെ ബാധിക്കുമെന്നും ഭോയ്തെയും സോനാവാനെയും ആശങ്കപ്പെടുന്നു.
അടുത്തത് ധാരാവിയിലെ കുംഭർവാഡയിലെ കളിമൺ വ്യവസായമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൺപാത്ര നിർമാണ കേന്ദ്രമാണിത്. ചിരാതുകൾ, കുൽഹാടുകൾ (മൺഗ്ലാസ്), മൺപാത്രങ്ങൾ, പൂച്ചട്ടികൾ എന്നിവ തെരുവുകളിൽ നിരത്തിവെച്ചിരിക്കുന്നത് കാണാം. ഇവിടുത്തെ വായുവിൽ കളിമണ്ണിന്റെയും ചൂളയിലെ പുകയുടെയും മണമാണ്, ഒപ്പം മിതി നദിയിലെ മലിനജലത്തിന്റെ ദുർഗന്ധവും.
ചെറുകിട ചിരാത്-കുൽഹാട് നിർമാണ യൂണിറ്റ് നടത്തുന്ന ഗുഡ്ഡു കൽബേറ്റ് പറയുന്നു: "ഗുജറാത്തിൽ നിന്നുള്ള ആയിരത്തിലധികം കുംഭാര കുടുംബങ്ങൾ ഈ കലയെ ഇന്നും നിലനിർത്തുന്നു, കൂടാതെ പ്രതിവർഷം 1,000 കോടി രൂപയുടെ ബിസിനസ് ഇവർ ചെയ്യുന്നുണ്ട്." 2025 ജൂലൈയിലെ ഒരു സി.എസ്.ആർ ജേർണൽ റിപ്പോർട്ടിലും കുംഭർവാഡയിലെ 1,000 കോടിയുടെ ഈ ബിസിനസിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
ധാരാവി തുടക്കത്തിൽ ഒരു തമിഴ് കുടിയേറ്റക്കാരുടെ കേന്ദ്രമായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അതിന്റെ ഫലമായി തെക്കേ ഇന്ത്യൻ തെരുവ് ഭക്ഷണങ്ങളായ വട, ഇഡ്ഡലി, തേങ്ങ ചട്ണി, ഫിൽട്ടർ കോഫി എന്നിവ ഇവിടുത്തെ പ്രധാന വിഭവങ്ങളായി മാറി.
ധാരാവിയിലെ തമിഴ്‌നാട്, കർണാടക, കേരള സ്വദേശികളായ ഇഡ്ഡലി നിർമാതാക്കൾ പുലർച്ചെ 2:30-ന് ജോലി ആരംഭിക്കുന്നു. ഇവർ തയ്യാറാക്കുന്ന ഭക്ഷണം ചെറുകിട കച്ചവടക്കാർ മൊത്തവിലക്ക് വാങ്ങി സൈക്കിളുകളിൽ മുംബൈയിലുടനീളം, പ്രത്യേകിച്ച് ബാന്ദ്ര മുതൽ കാന്തിവലി വരെയുള്ള വടക്കൻ പ്രാന്തപ്രദേശങ്ങളിൽ വിൽക്കുന്നു. പല കച്ചവടക്കാരും സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നുണ്ടെങ്കിലും, വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രം ധാരാവിയാണ്. ഓഫീസിൽ പോകുന്നവർ മുതൽ വിദ്യാർഥികൾ വരെ ഈ ഭക്ഷണത്തിന്റെ ഉപഭോക്താക്കളാണ്.
ഫിൽട്ടർ കോഫിയും ചായയും വിൽക്കുന്നവർ വേറെയാണ്. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട കച്ചവടക്കാർ ഇഡ്ഡലി, വട, ചായ, കാപ്പി എന്നിവ ഒരുമിച്ച് വിൽക്കാറുണ്ട്. ചേരിയുടെ ഉൾവഴികളിൽ വലിയ കോഫി ഫിൽട്ടറുകളും വലിയ പാത്രങ്ങളും കാണാം. പുലർച്ചെ സമയങ്ങളിൽ ചില വഴികളിൽ കാപ്പിയുടെയും ചായയുടെയും മണമായിരിക്കും.
ധാരാവിയിലെ ഏറ്റവും വലിയ അദൃശ്യ നായകന്മാർ ഇവിടുത്തെ ആക്രി വ്യാപാരികളാണ്. ലോഹം, പ്ലാസ്റ്റിക്, പേപ്പർ തുടങ്ങി തുരുമ്പിച്ച സ്പൂൺ മുതൽ പഴയ ലംബോർഗിനിയുടെ ബോഡി വരെ ഇവർ കൈകാര്യം ചെയ്യുന്നു. മുംബൈയിലെ ഖരമാലിന്യത്തിന്റെ 80 ശതമാനവും അതായത് പ്രതിദിനം ഏകദേശം 20,000 ടൺ മാലിന്യം സംസ്കരിക്കുന്നത് ധാരാവിയിലെ 2.5 ലക്ഷത്തോളം വരുന്ന തരംതിരിക്കൽ തൊഴിലാളികളും ആക്രി വ്യാപാരികളുമാണ്. ഇവർ കാൽനടയായും, ടെമ്പോകളിലും, ലോക്കൽ ട്രെയിനുകളിലുമാണ് ഈ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
പ്ലാസ്റ്റിക്കുകൾ നിറത്തിന്റെയും സാന്ദ്രതയുടെയും അടിസ്ഥാനത്തിൽ തരംതിരിച്ച്, പൊടിച്ച്, കഴുകി കുടിലുകളുടെ മേൽക്കൂരയിൽ ഉണക്കാൻ ഇടുന്നു. ഇതിനായി പ്രത്യേക സ്ഥലമില്ലാത്തതിനാൽ ചേരിയിലുടനീളം ഈ ജോലി നടക്കുന്നു. റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ പിന്നീട് ബാഗുകളോ പൈപ്പുകളോ ആക്കി മാറ്റുകയോ മറ്റ് വ്യവസായങ്ങൾക്ക് വിൽക്കുകയോ ചെയ്യുന്നു.
ദുരിതങ്ങൾക്കിടയിലും അധികാരികളിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കാതെയാണ് ധാരാവിയിലെ ബിസിനസുകൾ മുംബൈയുടെ അടിത്തട്ടിൽ തഴച്ചുവളരുന്നത്. മൃദുവായ ഇഡ്ഡലി മുതൽ മൂർച്ചയേറിയ ലോഹക്കഷണങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന ബിസിനസുകളാണ് ഇവിടെയുള്ളത്.
(ഇന്ത്യ ടുഡേ ലേഖനം അടിസ്ഥാനമാക്കിയുള്ള കുറിപ്പ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.