ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടി.സി.എസ്) തൊഴിലന്തരീക്ഷത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ വനിതാ കമ്മീഷൻ (NCW). വനിതാ ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമം, അധികാര ദുരുപയോഗം, മാനസിക പീഡനം, മതനിന്ദ എന്നിവയാൽ നിറഞ്ഞ “വിഷമകരവും വിഷാംശമുള്ളതുമായ” ജോലിസ്ഥലമാണ് ടി.സി.എസിലേതെന്ന് കമ്മീഷൻ പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
50 പേജുകൾ കവിയുന്ന റിപ്പോർട്ട് മേയ് 8ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമർപ്പിച്ചതായി കമ്മീഷൻ അറിയിച്ചു. 25ലധികം ശിപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് പ്രതികൾ ഓഫിസിൽ കാര്യക്ഷമമായ നിയന്ത്രണം സ്ഥാപിച്ചിരുന്നുവെന്നും യുവതികളെയും ദുർബലരായ സ്ത്രീ ജീവനക്കാരെയും ലക്ഷ്യമിട്ടിരുന്നുവെന്നും ആരോപിക്കുന്നു. ഇവർ സ്ത്രീകളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ചില കേസുകളിൽ ലൈംഗികാതിക്രമ ശ്രമങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ ജീവനക്കാർക്കെതിരെ മതപരമായ അധിക്ഷേപങ്ങളും നിരന്തരം നടന്നതായി അന്വേഷണ സമിതി കണ്ടെത്തി. പ്രതികൾ ഹിന്ദു വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും അവഹേളിക്കുകയും ഇസ്ലാമിനെ ഹിന്ദുമതത്തേക്കാൾ വളരെ ഉയർന്ന മതമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കമ്മിറ്റി ആരോപിക്കുന്നു. ജീവനക്കാരെ പിന്തുടരൽ, അപമാനകരമായ പരാമർശങ്ങൾ എന്നിവ പതിവായിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.
പല സ്ത്രീ ജീവനക്കാരും പരാതി നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാമൂഹിക അപമാനം, ജോലി നഷ്ടപ്പെടുമെന്ന ആശങ്ക, വിശ്വസനീയമായ സംവിധാനത്തിന്റെ അഭാവം എന്നിവ കാരണം മുന്നോട്ട് വരാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് ഫലപ്രദമായി നിയന്ത്രിച്ചത് ഡാനിഷ്, തൗസിഫ്, റാസ മേമൻ എന്നീ പ്രതികളാണെന്നും മുതിർന്ന ഉദ്യോഗസ്ഥയായ അശ്വിനി ചൈനാനി അവരെ സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. ചൈനാനിയുടെ നിശബ്ദത പ്രതികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയായെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ജോലിസ്ഥലങ്ങളിൽ സ്ത്രീകളെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് നിയമത്തിൽ “പൂർണമായ അനുസരണക്കേട്” ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, പോഷ് നിയമത്തിന് കീഴിലുള്ള ഇന്റേണൽ കമ്മിറ്റി പൂനെ, നാസിക് ഓഫീസുകൾക്കായി സംയുക്തമായാണ് പ്രവർത്തിച്ചിരുന്നത്. ഇത് നിയമത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
കൂടാതെ, ഇന്റേണൽ കമ്മിറ്റിയിലെ ഒരു അംഗം പോലും പോഷ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നാസിക് ഓഫീസ് സന്ദർശിച്ചിട്ടില്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഓഫീസിൽ പോഷ് നിയമവുമായി ബന്ധപ്പെട്ട ബോർഡുകൾ, അംഗങ്ങളുടെ വിവരങ്ങൾ, പരാതി നടപടികൾ, ശിക്ഷാനിർദേശങ്ങൾ ഒന്നും പ്രദർശിപ്പിച്ചിരുന്നില്ലെന്നും ജീവനക്കാർക്കായി ബോധവൽക്കരണ പരിപാടികളും ഐ.സി അംഗങ്ങൾക്കായി പരിശീലനവും നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
“സ്ത്രീ ജീവനക്കാരോടുള്ള സഹാനുഭൂതിയുടെ ചെറിയൊരു സൂചനപോലും പോഷ് കമ്മിറ്റിയിൽ നിന്ന് ഉണ്ടായില്ല. ഇത് ഒരു നിയമാനുസരണ പരാജയം മാത്രമല്ല, ഭരണപരമായ വലിയ വീഴ്ച കൂടിയാണ്” റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഓഫീസിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും അവ പ്രവർത്തനരഹിതമായിരുന്നുവെന്ന് സമിതി കണ്ടെത്തി. ജോലിസ്ഥലത്തെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത നിരന്തരം പരിശോധിക്കണമെന്നും എൻ.സി.ഡബ്ല്യൂ ശിപാർശ ചെയ്തു.
പ്രതികൾക്കെതിരെ ബി.എൻ.എസ് സെക്ഷൻ 75, 78, 79, 299 പ്രകാരം കേസെടുക്കണമെന്നും പരാതിക്കാരായ സ്ത്രീകളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനായി വിറ്റനസ് പ്രൊട്ടകഷൻ ആക്ട്, 2017 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ പൊലീസിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.