ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളാണ് സെയ്ഫ് അലി ഖാൻ. പരസ്യചിത്രങ്ങളിൽ നിന്നും ഇദ്ദേഹത്തിന് ധാരാളം വരുമാനമുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിലൊന്നാണ് സൈഫിന്റേത്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനാണ് സെയ്ഫ്. പട്ടൗഡി രാജകുടുംബത്തിന്റെ കൊട്ടാരവും മറ്റ് സ്വത്തുവകകളും എല്ലാംകൂടി കണക്കാക്കിയാൽ 5000 കോടിയോളം വിലമതിപ്പുണ്ടെന്നാണ് കണക്ക്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടു വിവാഹബന്ധങ്ങളിൽ നിന്നുള്ള നാല് മക്കൾക്കും കുടുംബസ്വത്തിൽനിന്നും ഒരുരൂപ പോലും നീക്കിവയ്ക്കാൻ സെയ്ഫ് അലി ഖാന് കഴിയില്ല എന്നാണ് നിയമവിദഗ്ധർ പറയുന്നത്. കാരണം ഈ സ്വത്തുക്കളിൽ അവകാശം ഉന്നയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതുതന്നെ. പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968 ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിനു കീഴിലാണ് വരുന്നത്. 1965 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമാണ് ഈ ആക്ട് പാസാക്കിയത്. പാകിസ്താന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അധികാരം നല്‍കുന്നതാണ് ഈ നിയമം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പട്ടൗഡി രാജകുടുംബാംഗങ്ങളില്‍ ചിലര്‍ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചു. ഇന്നവരില്‍ പലരും പാകിസ്താന്റെ വിവിധഭാഗങ്ങളിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ കോടികള്‍ മൂല്യമുള്ള കുടുംബസ്വത്തില്‍ അവകാശം നേടുന്നതിന് നിലവില്‍ ഇന്ത്യയിലുള്ള കുടുംബാംഗങ്ങള്‍ക്ക് എനിമി പ്രോപ്പര്‍ട്ടി ആക്ട് തടസമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ സെയ്ഫ് അലി ഖാന്റെ കൈവശമുള്ള പാരമ്പര്യ സ്വത്ത് എനിമി പ്രോപ്പർട്ടിയായി കണക്കാക്കപ്പെടാത്തതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2014 ഡിസംബറിൽ കസ്റ്റോഡിയൻ, സെയ്ഫ് അലി ഖാന് നോട്ടീസ് അയച്ചിരുന്നു. കുടുംബസ്വത്തിൽ അവകാശം നേടുന്നതിന് നിലവിൽ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്ക് തടസ്സം നേരിടുന്നത് ഇക്കാരണത്താലാണ്. കസ്റ്റോഡിയൻ തീരുമാനങ്ങളെ ചോദ്യം ചെയ്ത് സങ്കീർണമായ നിയമക്കുരുക്കുകൾ അഴിച്ചു മാത്രമേ രാജകുടുംബാംഗങ്ങൾക്ക് സ്വത്തിൽ അവകാശം സ്ഥാപിക്കാനാകൂ.
സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛന്‍ ഹമീദുള്ള ഖാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഭോപ്പാലിലെ അവസാന നവാബായിരുന്നു. തന്റെ സ്വത്തുക്കളുടെ അവകാശികളെ നിശ്ചയിക്കുന്ന വില്‍പത്രം തയ്യാറാക്കിവയ്ക്കാതെയാണ് അദ്ദേഹം മരിച്ചത്. സ്വത്തിനുള്ള അവകാശം നേടിയെടുക്കാന്‍ നിയമപരമായി നീങ്ങിയാലും അത് കുടുംബാംഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കത്തില്‍ കലാശിക്കും. മാത്രവുമല്ല സ്വത്തുകളുടെ അവകാശം ലഭിക്കുന്നതിന് നിയമത്തിന്റെ നൂലാമാലകള്‍ ഏറെയാണ്. എനിമി പ്രോപ്പര്‍ട്ടി ആക്ടിനെ വെല്ലുവിളിച്ച് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചാലും വധി അനുകൂലമാകാന്‍ നിമയക്കുരുക്കുകള്‍ ഏറെയാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും പട്ടൗഡി കുടുംബങ്ങള്‍ സമവായത്തില്‍ എത്തിയില്ല എങ്കില്‍ കോടിക്കണക്കിന് മൂല്യമുള്ള പൈതൃക സ്വത്തുക്കള്‍ക്ക് അവകാശികളില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.