ഗ്യാസ് തീർന്നോ? വിഷമിക്കേണ്ട, തൊട്ടടുത്ത എ.ടി.എമ്മിൽ പോയി സിലിണ്ടർ വാങ്ങാം; പുതിയ പദ്ധതിയുമായി ബി.പി.സി.എൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, പാചകവാതക വിതരണം സുഗമമാക്കാൻ 'എൽ.പി.ജി എ.ടി.എമ്മു'കളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല എണ്ണക്കമ്പനികൾ. പണം പിൻവലിക്കുന്നതുപോലെ ഇനി പാചകവാതക സിലിണ്ടറുകളും എ.ടി.എമ്മിലൂടെ സ്വന്തമാക്കാം. ബുക്ക് ചെയ്യാനോ, കാത്തിരിക്കാനോ, ഡെലിവറി വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാനോ നിൽക്കാതെ വെറും മിനിറ്റുകൾക്കുള്ളിൽ ഒരു പാചകവാതക സിലിണ്ടർ ലഭിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ...

കൃത്യമായി ഇതാണ് എൽ.പി.ജി എ.ടി.എമ്മുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നൽകാൻ ലക്ഷ്യമിടുന്നത്. ഭാരത് പെട്രോളിയം (ബി.പി.സി.എൽ) ഗുരുഗ്രാമിൽ ഇത്തരത്തിലുള്ള ആദ്യ വെൻഡിങ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു.ബാങ്ക് എ.ടി.എമ്മുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് കിയോസ്കുകളാണിവ. ഗ്യാസ് ഏജൻസികളിൽ പോകാതെയും ഡെലിവറിക്കായി കാത്തുനിൽക്കാതെയും 24 മണിക്കൂറും സിലിണ്ടറുകൾ കൈമാറാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. നിലവിൽ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള 10 കിലോയുടെ സിലിണ്ടറുകളാണ് ഈ മെഷീനുകൾ വഴി വിതരണം ചെയ്യുന്നത്.

സിലിണ്ടർ ലഭിക്കാൻ വെറും 2-3 മിനിറ്റ് മാത്രം മതി. മെഷീനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാം. തുടർന്ന്, ഒഴിഞ്ഞ സിലിണ്ടർ നിശ്ചിത ഭാഗത്ത് വെച്ച് ഡിജിറ്റലായി പണമടച്ചാൽ ഉടൻതന്നെ നിറഞ്ഞ സിലിണ്ടർ പുറത്തേക്ക് വരും. പൂർണമായും യന്ത്രവൽകൃതമായ ഈ സംവിധാനം ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.

നിലവിൽ ഹരിയാനയിലെ ഗുരുഗ്രാം, ഡൽഹി-എൻ.സി.ആർ മേഖലകളിലാണ് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും വൈകാതെ എൽ.പി.ജി എ.ടി.എമ്മുകൾ എത്തും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളും ഈ പാത പിന്തുടരാൻ ഒരുങ്ങുകയാണ്. ഫ്ലാറ്റുകളിലും വൻകിട അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ സിലിണ്ടർ ലഭിക്കാത്ത പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.

Tags:    
News Summary - Run out of gas? Don't worry, you can go to the nearest ATM and buy a cylinder; BPCL with a new scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.