ഡൽഹി: ഇന്ത്യക്കാർക്കിടയിൽ അമിത വണ്ണം വർധിക്കുന്നതിൽ പ്രധാന മന്ത്രി ആശങ്ക അറിയിച്ചു. 2050 ഓടെ 44 കോടി ഇന്ത്യക്കാർക്ക് അമിതവണ്ണം പിടികൂടുമെന്ന റിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ടാണ് മോദി തന്റെ ആശങ്ക അറിയിച്ചത്. ദാദ്ര നഗർ ഹവേലിയുടെയും ദാമൻ ദിയുവിൻറെയും ഭാഗമായ സിൽവാസയിൽ നടന്ന സമ്മേളനത്തിൽ വച്ച് ഇന്ത്യക്കാർ എത്രയും വേഗം തങ്ങളുടെ ജീവിത ശൈലികകളിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി രോഗങ്ങൾക്കുള്ള മൂലകാരണം അമിതവണ്ണമാണെന്ന് മോദി പറഞ്ഞു. പതിവായി വ്യായാമം ചെയ്യുന്നതും, ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുന്നതുൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കാൻ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിലെ പ്രവണതകൾ തുടർന്നാൽ 2050 ആകുമ്പോഴേക്കും മൂന്ന് ഇന്ത്യക്കാരിൽ ഒരാൾക്ക് അമിതവണ്ണമുണ്ടാകുമെന്നും ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഭക്ഷ്യ എണ്ണ ഉപഭോഗം 10 ശതമാനം കുറയ്ക്കാനും പതിവ് വ്യായാമത്തിലൂടെയും സൈക്ലിംഗിലൂടെയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു.
മുൻപ്, പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ അമിതവണ്ണത്തിനെതിരായ പ്രചാരണം ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഫിറ്റ്‌നസിന്റെയും സമീകൃതാഹാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹം പ്രമുഖ കായിക താരങ്ങളെയും ആരോഗ്യ വിദഗ്ധരെയും പരിപാടിയുടെ അംബാസിഡർമാരായി നാമനിർദ്ദേശം ചെയ്തു.ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര, ലോക ചാമ്പ്യൻ ബോക്സർ നിഖത് സരീൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മാർച്ച് 3-ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ആഗോള ആരോഗ്യത്തെപ്പറ്റി ആശങ്കാജനകമായ വിവരങ്ങളാണ് പുറത്ത് വിട്ടത്. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള മുതിർന്നവരിൽ പകുതിയിലധികം പേരും അതായത് ഏകദേശം 380 കോടി ആളുകൾ അമിതഭാരം ഉള്ളവരായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 74.6 കോടി കുട്ടികളെയും കൗമാരക്കാരെയും അമിത ഭാരം ബാധിക്കുമെന്നാണ് റിപ്പോർട്ട്.
2021 ലെ കണക്കനുസരിച്ച്, ഏകദേശം 211 കോടി ആളുകളെ അതായത് ലോക ജനസംഖ്യയുടെ ഏകദേശം 45% പേരെ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയി തരംതിരിച്ചിട്ടുണ്ട്. ഇതിൽ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചിട്ടിട്ടുണ്ട്. 18 കോടിപേർ ഇതിനോടകംതന്നെ അമിത വണ്ണത്തിന് അടിമപ്പെട്ടുകഴിഞ്ഞു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പൊണ്ണത്തടി ബാധിച്ചവരുടെ കണക്കുകളിൽ ഇന്ത്യ ചൈനയെ മറികടക്കും.
ഇന്ത്യയിൽ എല്ലാ പ്രായക്കാർക്കുമിടയിൽ പൊണ്ണത്തടി വർദ്ധിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.1990 മുതൽ ഇന്ത്യയിൽ അമിതഭാരവും പൊണ്ണത്തടിയും ഉള്ള മുതിർന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നുണ്ട്. 2050 ഓടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അമിതഭാരമുള്ള രണ്ടാമത്തെ ജനസംഖ്യയായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2021 ആയപ്പോഴേക്കും അമിതഭാരവും പൊണ്ണത്തടിയും ഉള്ള കൗമാരക്കാരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ക്ലിനിക്കൽ അമിതവണ്ണം, പ്രീ-ക്ലിനിക്കൽ അമിതവണ്ണം എന്നിങ്ങനെ പുതിയ വിഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് അമിതവണ്ണത്തെ പുനർനിർവചിക്കാൻ അടുത്തിടെ ലാൻസെറ്റ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. മെറ്റബോളിക്, ഫിസിയോളജിക്കൽ സൂചകങ്ങൾക്കൊപ്പം ഉയരം, ഭാരം, അരക്കെട്ട് ചുറ്റളവ്, പേശി പിണ്ഡം എന്നിവയുൾപ്പെടെ ഒന്നിലധികം ശാരീരിക പാരാമീറ്ററുകളാണ് ഈ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ക്ലിനിക്കൽ അമിതവണ്ണം നിർണ്ണയിക്കുന്നതിന് ഒരു ഡോക്ടർ കുറഞ്ഞത് രണ്ട് ശരീര വലുപ്പ പാരാമീറ്ററുകൾ പരിഗണിക്കും. ശ്വാസതടസ്സം, മെറ്റബോളിക് അപര്യാപ്തത, സന്ധി വേദന, വിട്ടുമാറാത്ത ക്ഷീണം തുടങ്ങിയ അധിക ലക്ഷണങ്ങളും കണക്കിലെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.