ന്യൂഡൽഹി: കരാർ പ്രകാരമുള്ള ആദ്യ റഫാൽ ജെറ്റ് വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിലെത്തി. ബോർഡെക്സിലെ മേരിഗ്നാക് എയർ ബേസിൽ വെച്ച് ആദ്യ റഫാൽ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. 36 റഫാൽ ജെറ്റ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
വ്യോമസേനയുടെ 87ാമത് സ്ഥാപക ദിനത്തിലാണ് റഫാൽ ഏറ്റുവാങ്ങുന്നത്. ദസറ ദിനമായ ഇന്ന് ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആർ.ബി-01 എന്ന പേരിലുള്ള റഫാൽ യുദ്ധ വിമാനത്തിൽ പ്രതിരോധമന്ത്രി സഞ്ചരിക്കും. ഇന്ത്യൻ പൈലറ്റുമാർക്ക് റഫാലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു. വ്യോമസേന മേധാവി എച്ച്. അറോറ പ്രതിരോധമന്ത്രിക്കൊപ്പം ഫ്രാൻസിൽ എത്തിയിട്ടുണ്ട്. ചടങ്ങിൽ അറോറയും പങ്കെടുക്കും.
റഫാൽ കൈമാറ്റത്തിന് മുൻപ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണുമായി രാജ്നാഥ് സിങ് ചർച്ച നടത്തും. ഫ്രാൻസ് ഇന്ത്യ നയതന്ത്രബന്ധം സംബന്ധിച്ചാണ് ചർച്ച നടത്തുക.
കരാറനുസരിച്ച് ഇപ്പോൾ നൽകുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വർഷം മാർച്ചിൽ കൈമാറും. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാൻസിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.