ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡിഷയിലും ഇൻഡ്യ സഖ്യ എം.എൽ.എമാർ കുറുമാറി ബി.ജെ.പി ജയത്തിന് വഴിയൊരുക്കി. അതേസമയം ഹരിയാനയിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് കൃത്രിമം കാണിച്ച് ബി.ജെ.പിക്ക് ഒരു രാജ്യസഭാ സീറ്റ് കൂടി നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രതിനിധി സംഘം തിങ്കളാഴ്ച രാത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തെത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരാതി നൽകി. ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് എം.എൽ.എമാരും ബി.എസ്.പി എം.എൽ.എയും പിന്തുണച്ച് വോട്ടുചെയ്തിട്ടും കോൺഗ്രസിന്റെ ആറ് എം.എൽ.എമാരിൽ മൂന്ന് പേരും ഒരു ആർ.ജെ.ഡി എം.എൽ.എയും വോട്ടിങ്ങിനെത്താതെ ബി.ജെ.പിക്ക് ഒരു രാജ്യസഭാ എം.പിയെ കൂടി സംഭാവന ചെയ്തു. നാല് എം.പിമാരെ ജയിപ്പിക്കാൻ മാത്രം വോട്ടുണ്ടായിരുന്ന എൻ.ഡി.എ ബിഹാറിലെ അഞ്ച് സീറ്റുകളിലും ഇതോടെ ജയമുറപ്പിച്ചപ്പോൾ ആർ.ജെ.ഡി സ്ഥാനാർഥി അമരേന്രദ ധാരി സിങ്ങിന്റെ തോൽവിക്ക് വഴിയൊരുങ്ങി.
മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ നിതിൻ നബീനും ജയിച്ചവരിൽപ്പെടും. ഒഡിഷയിൽ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ അടക്കം അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ടുചെയ്തു. ഹരിയാനയിലും കോൺഗ്രസ് എം.എൽ.എ കുറുമാറി വോട്ടുചെയ്തെങ്കിലും സ്വന്തം സ്ഥാനാർഥി ജയിക്കുമെന്നാണ് കോൺഗ്രസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.