ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതി വിധി. ആറ് ബി.എസ്.പി എം.എൽ.എമാർക്ക് കോൺഗ്രസിൽ ലയിക്കാൻ അനുമതി നൽകിയ നിയമസഭ സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹരജിയാണ് തള്ളിയത്. തിങ്കളാഴ്ച ഇതേ വിഷയം പരിഗണിച്ച രാജസ്ഥാൻ ഹൈകോടതി ഉത്തരവിറക്കിയ സാഹചര്യത്തിൽ പരാതി അസാധുവാണെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തിെൻറ യോഗ്യത പരിഗണിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാനായിരുന്നു രാജസ്ഥാൻ ഹൈകോടതി തിങ്കളാഴ്ച രാവിലെ സ്പീക്കർക്ക് നിർദേശം നൽകിയത്. സ്പീക്കർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഈ വിധി സംബന്ധിച്ച് സുപ്രീം കോടതി ബെഞ്ചിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നേരത്തെയുള്ള ഇടക്കാല ഉത്തരവിനെതിരെയാണ് പരാതിയെന്നും വിഷയത്തിൽ ഹൈകോടതി മണിക്കൂറുകൾക്കുമുമ്പ് വിധി പറഞ്ഞ സാഹചര്യത്തിൽ ശേഷമുള്ള ഹരജി അസാധുവായെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആറ് എം.എൽ.എമാർക്ക് തെറ്റായാണ് കോൺഗ്രസിൽ ചേരാൻ സ്പീക്കർ അനുമതി നൽകിയതെന്ന് മദൻ ദിലാവർ വാദിച്ചു. എം.എൽ.എമാർ പാർട്ടി വിപ് മാനിക്കാതെ കോൺഗ്രസിൽ ചേർന്നെന്ന് ബി.എസ്.പിക്കുവേണ്ടി ഹാജരായ എസ്.സി. മിശ്രയും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.