ജയ് പുർ: രാജസ്ഥാനിൽ യുവാവിനെ മഴുകൊണ്ട് വെട്ടി തീ കൊളുത്തിക്കൊന്ന അക്രമി സംഭവം മൊബൈലിൽ പകർത്തിയത് കൗമാരക്കാരനായ മരുമകനെ ഉപയോഗിച്ചാണെന്ന് പൊലീസ്. തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് താൻ അഫ്രസുലിനെ കൊലപ്പെടുത്തിയതെന്ന് അക്രമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊലപാതകത്തിൽ പശ്ചാത്താപമുണ്ടോ എന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് 'അയാൾ എന്നെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എനിക്ക് അന്ത്യശാസനം നൽകിയിരുന്നു.ഞാൻ കൊന്നില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമായിരുന്നു'- എന്ന് പറഞ്ഞു.
എന്‍റെ അയൽവാസിയായ യുവതിയുമായി അഫ്രസുൽ ഓടിക്കളഞ്ഞു. അവളെ എനിക്ക് ചെറുപ്പം മുതലേ അറിയാം. അവളുടെ സഹോദരൻ എന്നോടൊപ്പമാണ് പഠിച്ചത്- ശംഭുലാൽ പറഞ്ഞു.
എന്നാൽ ശംഭുലാൽ പറഞ്ഞ കാര്യങ്ങളുമായി അഫ്രസുലിന് ഒരു ബന്ധവുമില്ലെന്ന് പൊലീസ് അറിയിച്ചു. സഹോദരനോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഫ്രസുലിനോട് ശംഭുലാൽ വഴി ചോദിച്ചത്.
യാതൊരു മടിയും കൂടാതെയാണ് ശംഭുലാലിനെ അഫ്രസുൽ അനുഗമിച്ചതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. അപ്രതീക്ഷിതമായാണ് ഇയാൾക്ക് അക്രമിയുടെ വെട്ടേറ്റത്. മഴുകൊണ്ടുള്ള നിരവധി അടികളേറ്റാണ് അഫ്രസുൽ കൊല്ലപ്പെടുന്നത്. ഇതിനുശേഷം അക്രമി കാമറയിലേക്ക് നോക്കി ലവ് ജിഹാദിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ശംഭുലാൽ തൊഴിൽ രഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവായ ഇയാൾ ഇത്തരം ചീത്ത വിഡിയോകൾ സ്ഥിരമായി കാണാറുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.
രാജ് സമന്ദ് ടൗണിലെ ചെറിയ കോളനിയിലാണ് ശംഭുലാൽ താമസിക്കുന്നത്. ഇയാളുെട 13 വയസ്സായ മകളാണ് വിഡിയോയിൽ ഉള്ളതെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ഇയാൾ നേരത്തേ മാർബിൾ ബിസിനസ് ചെയ്തിരുന്നുവെന്നും എന്നാൽ ഒരു വർഷത്തിലേറെയായി ബിസിനസൊന്നും ചെയ്യുന്നില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.