ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നുള്ള യു.എസ് മതസ്വാതന്ത്ര്യ കമീഷൻ ശിപാർശ തള്ളി ഇന്ത്യ. പ്രത്യേകം ആശങ്ക ഉളവാക്കുന്ന രാജ്യമായി ഇന്ത്യയെ ചിത്രീകരിച്ചത് പക്ഷപാതപരമാണെന്നും, ഏതാനും വർഷങ്ങളായി യു.എസ് കമീഷൻ ഇന്ത്യക്കെതിരെ സംശയകരമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം തെറ്റായ വിവരങ്ങൾ ആവർത്തിക്കുന്നത് അവരുടെ തന്നെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് ചെയ്യുകയെന്നും വക്താവ് പറഞ്ഞു. ആർ.എസ്.എസിനും റിസർച് ആൻഡ് അനാലിസിസ് വിങ്ങിനുമെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷന്‍റെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഇന്ത്യയെ തരംതിരിച്ച് വിമർശിക്കുന്നതിനുപകരം അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ് പറയേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന് ആർ.എസ്.എസ് വിഘാതം സൃഷ്ടിക്കുന്നുവെന്നും സംഘടനക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) ആവശ്യപ്പെട്ടിരുന്നു. ഉത്കണ്ഠ ഉളവാക്കുന്ന രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച കമീഷൻ, രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിനും (റോ) ഉപരോധം വേണമെന്നാണ് ശിപാർശ ചെയ്തിരിക്കുന്നത്.
ഇന്ത്യയുമായി നടത്തുന്ന ആയുധ വിൽപനയും വ്യാപാര നയങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി വേണമെന്ന നിർദേശവും കമീഷന്‍റെ വാർഷിക റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം നിരന്തരം മോശമായി വരുകയാണെന്നും, ഇന്ത്യയിലെ ഭരണകൂടം ന്യൂനപക്ഷങ്ങളെ ഉന്നം വെക്കുകയും ആരാധനാസ്ഥലങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.