ന്യൂഡൽഹി: വിമാനയാത്രക്കാർ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ നൽകേണ്ടി വരുന്ന അധിക നിരക്കുകൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ. യാത്രാ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്കായി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാർക്ക് അധിക തുക ഈടാക്കാതെ (സൗജന്യമായി) ലഭ്യമാക്കണമെന്നാണ് പ്രധാന നിർദേശം.
യാത്ര സുഗമമാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്തിലെ ആകെ സീറ്റുകളുടെ കുറഞ്ഞത് 60 ശതമാനമെങ്കിലും മുൻകൂട്ടി തിരഞ്ഞെടുക്കുമ്പോൾ അധിക നിരക്ക് ഈടാക്കാൻ പാടില്ല. ഒരേ പിയഎൻയആറിൽ (PNR) യാത്ര ചെയ്യുന്നവർക്ക് ഒന്നിച്ച് ഇരിക്കാൻ കഴിയുന്ന തരത്തിൽ സീറ്റുകൾ അനുവദിക്കണം. കഴിയുന്നതും അടുത്തടുത്ത സീറ്റുകൾ തന്നെ നൽകണം.
സ്പോർട്സ് കിറ്റുകളും മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകളും കൊണ്ടുപോകുന്നതിന് ലളിതവും സുതാര്യവുമായ നിയമങ്ങൾ നടപ്പിലാക്കണം. വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്ന കാര്യത്തിൽ വ്യക്തമായ നയം വിമാനക്കമ്പനികൾ രൂപീകരിക്കണം. വിമാനം വൈകുകയോ, റദ്ദാക്കുകയോ അല്ലെങ്കിൽ ബോർഡിങ് നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കണം. യാത്രക്കാരുടെ അവകാശങ്ങൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളിലും ആപ്പുകളിലും ബുക്കിങ് കൗണ്ടറുകളിലും വ്യക്തമായി പ്രദർശിപ്പിക്കണം. ഇവ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം.
യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ സൗജന്യ വൈഫൈ, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേകൾ, വായനക്കാർക്കായി ഫ്ലൈബ്രറി എന്നീ സൗകര്യങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ മാർക്കറ്റായി ഇന്ത്യ മാറിക്കഴിഞ്ഞു. പ്രതിദിനം അഞ്ച് ലക്ഷത്തിലധികം യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് മേലുള്ള അധിക സാമ്പത്തിക ബാധ്യത കുറക്കാനും സേവനങ്ങളിൽ സുതാര്യത കൊണ്ടുവരാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.