ജയ്പുർ: രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്ക് കാരണം സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് നിരോധിക്കാത്തതിനാലാണെന്ന് രജപുത് കർണിസേന. പത്മാവത് നിരോധിക്കാത്തതിനുള്ള പ്രതിഷേധമായിരുന്നു സിനിമ റിലീസ് ചെയ്ത ദിവസം സംസ്ഥാനം കണ്ടത് . അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കർണിസേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു.
രാജസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണകക്ഷി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. ആ സിനിമ പ്രധാനമന്ത്രി നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കൽവി അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലെ ആൾവാർ, ആജ്മീർ ലോക്സഭാ സീറ്റുകളും മണ്ഡൽഗഡ് നിയമസഭാ സീറ്റുമാണ് ബി.ജെ.പിക്ക് നഷ്ടമായത്. മൂന്നിടത്തും വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചു. പത്മാവത് സിനിമക്കെതിരേയുള്ള രജപുത്ര വോട്ടർമാരുടെ രോഷം അജ്മീറിൽ പ്രതിഫലിച്ചുവെന്ന് കരുതുന്നവരുണ്ട്. രജപുത്ര വിഭാഗത്തിനു കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് അജ്മീർ. ഗോസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ പെഹ്ലു ഖാൻ കൊല്ലപ്പെട്ടത് ആൾവാറിൽ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനു കാരണമായെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.