ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്ക് വൈകാതെ ചെലവേറുമെന്ന വ്യക്തമായ സൂചനയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സേവനത്തിന് യാത്രക്കാര്‍ പണം നല്‍കേണ്ടി വരും. ഇന്നത്തെ രീതിയില്‍ സൗജന്യവും സബ്സിഡിയും തുടരാനാവില്ല. ജനപ്രിയ നടപടികള്‍ക്കുപകരം മെച്ചപ്പെട്ട നിലയില്‍ ട്രെയിന്‍ ഓടിക്കുന്നതില്‍ റെയില്‍വേ ശ്രദ്ധിക്കും. യാത്രക്കാരുടെ ആതിഥ്യവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പുറംകരാര്‍ സമ്പ്രദായം വരും. റെയില്‍വേയുടെ ഭൂമിയും മറ്റും വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തും. ഇന്ത്യന്‍ റെയില്‍വേയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ ജനപ്രിയതക്ക് പ്രാധാന്യം നല്‍കിവന്ന രീതി മാറുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കിട്ടുന്ന സേവനത്തിന് പണം മുടക്കണമെന്നതാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിന്‍െറയും അടിസ്ഥാന തത്ത്വം. അപ്പോഴാണ് സ്ഥാപനം വികസിക്കുന്നത്.
ദേശീയപാത വികസനം സാധ്യമാകുന്നത് ഉപയോക്താക്കള്‍ ടോളും സെസും മറ്റും നല്‍കുന്നതുകൊണ്ടാണ്. യാത്രാ ട്രെയിനുകളുടെ കാര്യത്തില്‍ ചെലവിന്‍െറ 57 ശതമാനം മാത്രമാണ് ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം. 100 രൂപ റെയില്‍വേ മുടക്കുമ്പോള്‍ 57 രൂപ യാത്രക്കാരില്‍നിന്ന് തിരിച്ചുകിട്ടുന്നു. ബാക്കി തുക സബ്സിഡിയാണ്.
റെയില്‍ ശൃംഖലയില്‍ ഇന്ത്യന്‍ റെയില്‍വേക്കാണ് കുത്തകയെങ്കിലും റോഡ്, വിമാന യാത്രാമാര്‍ഗങ്ങളില്‍നിന്ന് വെല്ലുവിളിയുണ്ട്. ഗതാഗതത്തിന്‍െറ ഈ ബദല്‍മാര്‍ഗങ്ങളുമായി മത്സരിക്കാന്‍ മുന്തിയ നിലവാരം ഉണ്ടാക്കേണ്ടി വരുന്നു. സുപ്രധാന മേഖലകള്‍ക്ക് ബജറ്റില്‍ ശ്രദ്ധനല്‍കാന്‍ കഴിയാത്ത പ്രശ്നം റെയില്‍വേ നേരിടുന്നുണ്ട്. പുതിയ ട്രെയിനും മറ്റും പ്രഖ്യാപിച്ച് ബജറ്റ് ജനപ്രിയമാക്കാനാണ് എക്കാലവും ശ്രദ്ധിച്ചുവരുന്നത്. പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതിനുപകരം, സേവന സ്ഥാപനമായി റെയില്‍വേ സൃഷ്ടിച്ചെടുക്കുന്നതിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകോത്തര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ പാകത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഈ സ്ഥാപനത്തെ നിലനിര്‍ത്താന്‍ കഴിയണം. യാത്രക്കാര്‍ക്ക് നല്‍കുന്ന ആതിഥ്യ സൗകര്യങ്ങളേക്കാള്‍, ട്രെയിന്‍ ഓടിക്കുന്നതിലെ മികവാണ് പ്രധാനം. ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള പുറംപണി മാതൃക യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍ റെയില്‍വേക്ക് മുതല്‍ക്കൂട്ടാകും. മികവില്‍ റെയില്‍വേ പിന്നാക്കം നില്‍ക്കുന്ന രംഗങ്ങളില്‍ പുറംപണി കരാറാകാമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.