ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെത്തുടർന്ന് മുപ്പത്തിനാലുകാരിയായ ഫാഷൻ ഡിസൈനർ ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ വീഡിയോ സന്ദേശം പുറത്ത്. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെന്റർ ബാബു എന്ന ജെ.ബി. ഗൗതമിനെതിരെയാണ് യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി ആഗ്രയിലെ സൈനിക് നഗറിലുള്ള സഹോദരിയുടെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് വർഷത്തോളമായി യുവതിയും പൊലീസ് ഉദ്യോഗസ്ഥനായ ജെ.ബി. ഗൗതമും തമ്മിൽ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ഇയാൾ നിരന്തരം തള്ളിക്കളഞ്ഞത് ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതി റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്നെ പൊലീസുകാരൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് വീഡിയോയിൽ യുവതി വെളിപ്പെടുത്തുന്നു. താൻ നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും, താൻ പൊലീസുകാരനായതുകൊണ്ട് ആരും ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ നീതി ലഭിച്ചില്ലെന്നും, തന്റെ മരണശേഷമെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വീഡിയോയിൽ യുവതി പറയുന്നുണ്ട്.
ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാകുറ്റത്തിനും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനും പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയായ ജെ.ബി. ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. സംഭവത്തിൽ യുവതി രേഖാമൂലം പരാതി നൽകിയിട്ടില്ല. എങ്കിലും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.