ഹൈദരാബാദ്: ഭാര്യയുടെ ആത്മഹത്യാ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭർത്താവ്. സഹായിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് ഭാര്യയുടെ മരണ വെപ്രാളം ഭർത്താവ് ചിത്രീകരിച്ചത്. തെലങ്കാനയിലെ ബോയിനപള്ളി സ്വദേശിയായ കൃഷ്ണവേണിയാണ് ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തത്.
കൃഷ്ണവേണിയും റെയിൽവെയിൽ ലോക്കോപൈലറ്റായ ശ്രീനിവാസലുവിനും ഇടയിൽ വഴക്കുകൾ പതിവായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ വഴക്കിനിടെ താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് കൃഷ്ണവേണി തൂങ്ങി മരിക്കാൻ ശ്രമിച്ചു.
എന്നാൽ തടയുന്നതിന് പകരം എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ശ്രീനിവാസലു പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. മാത്രമല്ല, ആത്മഹത്യാ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവ് തന്നെയാണ് ഇക്കര്യങ്ങൾ പൊലീസിനോട് പറഞ്ഞത്.
വഴക്കിനിടെ ഭർത്താവിനെ ഭയപ്പെടുത്താനായി കൃഷ്ണവേണി സാരി കഴുത്തിൽ ചുറ്റുകയായിരുന്നു. എന്നാൽ സാരി കഴുത്തിൽ കുടുങ്ങിയതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ശ്രീനിവാസലുവിന്‍റെ രണ്ടാം ഭാര്യയാണ് കൃഷ്ണവേണി. ആത്മഹത്യക്ക് കാരണം ശ്രീനിവാസലുവാണെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണവേണിയുടെ മരണത്തിൽ രോഷാകുലരായ കുടുംബം ഇയാളെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.