ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം തുടരുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ നില ഭദ്രമാണെന്നും വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക നിയന്ത്രണം കരിഞ്ചന്ത തടയാനാണെന്നും കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ മതിയായ അസംസ്കൃത എണ്ണ ഉണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക്സഭയെ അറിയിച്ചു. രാജ്യത്തെ എൽ.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്ക അടിയന്തര വിഷയമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ചതിന് മറുപടി പറയുകയായിരുന്നു ഹർദീപ് സിങ് പുരി. എപ്സ്റ്റീൻ ഫയലിൽ പേരുവീണ ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു മറുപടി പ്രസംഗം.
‘ഗാർഹിക എൽ.പി.ജി വിതരണം സുരക്ഷിതം’
ഇന്ത്യയിലെ 33 കോടി കുടുംബങ്ങളുടെ അടുക്കളയിൽ ഒരു ക്ഷാമവും ഉണ്ടാകരുത് എന്നതാണ് മോദി സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് പുരി പറഞ്ഞു. ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം സുരക്ഷിതമാണ്. പാചകവാതകത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ എൽ.പി.ജി ഉൽപാദനം 28 ശതമാനം വർധിപ്പിച്ചു. സംഭരണവും കൂട്ടി. എൽ.എൻ.ജി ചരക്കു കപ്പലുകൾ ബദൽ റൂട്ടുകളിലൂടെ ദിവസേന എത്തിച്ചേരുന്നുണ്ട്. ദീർഘകാല സംഘർഷമുണ്ടായാലും ആവശ്യമായ ഗ്യാസ് ഉൽപാദനവും വിതരണ ക്രമീകരണങ്ങളും ഇന്ത്യയിലുണ്ട്. .
അതേസമയം, ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും അടക്കമുള്ള വാണിജ്യ എൽ.പി.ജിക്കുള്ള നിയന്ത്രണം കരിഞ്ചന്ത വിൽപന തടയാനാണെന്ന് മന്ത്രി പറഞ്ഞു. വിതരണത്തിലെ സുതാര്യതക്ക് ഫീൽഡ് ഓഫിസർമാരെയും പൂഴ്ത്തിവെപ്പ് പിടിക്കാനുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേർത്തു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾക്ക് ഒരുതരത്തിലുള്ള നിയന്ത്രണവുമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഏതൊരു കച്ചവട സ്ഥാപനത്തിനും വ്യക്തിക്കും വിൽപനക്കുവെച്ച എത്ര സിലിണ്ടറും വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവ ഭദ്രം
വൈവിധ്യമാർന്ന ഉറവിടങ്ങളിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇന്ത്യക്കുണ്ട്. ഹുർമുസ് കടലിടുക്ക് വഴിയല്ലാതെ 70 ശതമാനം അസംസ്കൃത എണ്ണ ഇപ്പോൾ ഇന്ത്യ വരുത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിന് മുമ്പുള്ളതിൽനിന്ന് 55 ശതമാനം വർധനയാണിത്. 2006ൽ 27 രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇപ്പോൾ 40 രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി. എണ്ണ ശുദ്ധീകരണശാലകൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. പലതിന്റെയും ഉൽപാദനം 100 ശതമാനത്തിലേറെയാണ്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.