'ഈ റോഡ് മുസ്‍ലിംകൾക്കുള്ളതല്ല'; യു.പിയിൽ വർഗീയ മുദ്രാവാക്യങ്ങൾ എഴുതിയ മൂന്ന് പേർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ബിഹാരിഗഡ് പ്രദേശത്തെ ചുവരിൽ വർഗീയ മുദ്രാവാക്യങ്ങൾ എഴുതിയ മൂന്ന് പേർ പിടിയിൽ. വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദളുമായി ബന്ധമുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ 'ഈ റോഡ് മുസ്‍ലിംകൾക്കുള്ളതല്ല' എന്ന മുദ്രാവാക്യം എഴുതിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 26നാണ് സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വിഡിയോയിൽ ചിലർ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വർഗീയ മുദ്രാവാക്യങ്ങൾ എഴുതുന്നത് കാണാം. പിന്നീട്, ഹിന്ദു രക്ഷാ ദളുമായി ബന്ധപ്പെട്ട ചിലർ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡെറാഡൂണിൽ നിന്നുള്ള സുലേഖ, ശാരദ, മാനവ് കേന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബിഹാറിഗഡ് സ്റ്റേഷൻ ഹൗസ് ഓഫിസർ അക്ഷയ് ശർമ പി.ടി.ഐയോട് പറഞ്ഞു. മൂവരും 25നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ബിഹാരിഗഡ് പൊലീസ് സ്റ്റേഷനിൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.‌എച്ച്‌.എ‌.ഐ) ജീവനക്കാരൻ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

Tags:    
News Summary - 3 held for writing communal slogans in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.