ബംഗളൂരു: കോൺഗ്രസിന്റെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. ബെൽഗാവിയിൽ നിന്ന് മെഗാ യുവക്രാന്തി റാലിയോടെയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക.
അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന അഞ്ച് വഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പാകെ ജനുവരിയിൽ കോൺഗ്രസ് കർണാടക യൂനിറ്റ് മുന്നോട്ടുവെച്ചിരുന്നു. അതിൽ നാലാമത്തെ വാഗ്ദാനം രാഹുൽ ഇന്ന് യുവ ക്രാന്തി റാലിയിൽ പ്രഖ്യാപിക്കും.
എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കും, വനിത ഗൃഹനാഥയായുള്ള കുടുംബങ്ങൾക്ക് മാസം 2000 രൂപ ധനസഹായം, ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ സൗജന്യ അരി എന്നിവയാണ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞ മൂന്ന് വാഗ്ദാനങ്ങൾ.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ കണ്ട് ബെൽഗാവിയിൽ നടപ്പാക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യും. പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം തുമകുരുവിലേക്ക് പോകും. അവിടെയും റാലിയിൽ പങ്കെടുക്കും.
ബെൽഗാവിയിൽ 18 നിയമസഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇവിടെ 13 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. ഈമേഖലയിൽ പാർട്ടി ശക്തിപ്പെടുത്തണമെന്നതിനാലാണ് പ്രചാരണ പരിപാടികൾക്ക് ഇവിടെ തുടക്കം കുറിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മെയിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. 224 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.