ന്യൂഡൽഹി: ബി.ജെ.പി നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന് കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
2012ൽ കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വരുത്തി തീർക്കാനാണ് ബി.ജെ.പി ശ്രമം. ഇതിനായി കേന്ദ്രമന്ത്രിമാരെയാണ് അവർ ഉപയോഗിക്കുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 39 ഇന്ത്യക്കാർ ഇറാഖിൽ കൊല്ലപ്പെട്ടതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും രാഹുൽ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് അനുകൂലമായി തരംഗം സൃഷ്ടിക്കുന്നതിനായി കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതോടെയാണ് സ്ഥാപനം ഇന്ത്യയിലും ചർച്ചയായത്. കേംബ്രിഡ്ജ് അനലറ്റിക്കയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്നും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് അനുകൂലമായി ഇവർ ഇടപെടുന്നുവെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് കേംബ്രിഡ്ജ് അനലറ്റിക്കയെ ഉപയോഗപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.