ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മറ്റ് ചില കോൺഗ്രസ് നേതാക്കളും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനെത്തില്ലെന്ന് സൂചന. ഭാരത് ജോഡോ യാത്ര നടക്കുന്ന പശ്ചാത്തലത്തിൽ രാഹുൽ സമ്മേളനത്തിനെത്തില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചില മുതിർന്ന നേതാക്കൾ ശൈത്യകാല സമ്മേളനത്തിന് എത്തില്ലെന്ന വാർത്തകളും പുറത്ത് വരുന്നത്.
അതേസമയം, പാർലമെൻറിന്‍റെ ശീതകാല സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ ശനിയാഴ്ച ചർച്ചക്ക് വിളിച്ചു.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയാണ് കഴിഞ്ഞ സമ്മേളനം വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചത്. എന്നാൽ, പാർട്ടി പ്രസിഡന്‍റുസ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകുന്നതിനുമുമ്പ് അദ്ദേഹം രാജ്യസഭ പ്രതിപക്ഷ നേതൃപദവി ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരാൾക്ക് ഒരു പദവിയെന്ന തത്വം മുൻനിർത്തിയായിരുന്നു ഇത്.
ശീതകാല സമ്മേളനം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, ഖാർഗെക്കു പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. പി. ചിദംബരം, ദിഗ്വിജയ് സിങ് എന്നിവരിലൊരാൾക്ക് പ്രതിപക്ഷ നേതൃപദവി നൽകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകൾ. ഏതാനും ആഴ്ചകൾമാത്രമുള്ള ശീതകാല സമ്മേളനത്തിൽ ഖാർഗെ തന്നെ തുടരട്ടെ എന്ന ആലോചനയും നടക്കുന്നുണ്ടെങ്കിലും, അത് പാർട്ടി നയത്തിന് വിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.