ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസും ഇസ്രായേലും ആദ്യഘട്ട വെടിനിർത്തൽ കരാറിൽ ധാരണയിലെത്തിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ ശാശ്വത സമാധാനത്തിലേക്കുള്ള ചുവടുവെപ്പാണിതെന്ന് മോദി പറഞ്ഞു.
‘പ്രസിഡന്‍റ് ട്രംപിന്‍റെ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണിത്’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ബന്ദി മോചനവും ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള തീരുമാനവും വലിയ ആശ്വാസം നൽകുന്നതും മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്നതുമാണെന്നും മോദി പ്രതീക്ഷ പങ്കുവെച്ചു.
ഈജിപ്തിലെ കൈറോയിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഹമാസും ഇസ്രായേലും വെടിനിർത്തൽ അംഗീകരിച്ചത്. ട്രംപാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ട്രംപ് പ്രതികരിച്ചു. മുഴുവൻ ബന്ദികളേയും ഉടൻ മോചിപ്പിക്കുമെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു. ഹമാസ് തടവിലുള്ള ബന്ദികളെല്ലാം ഉടൻ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂർണമായൊരു വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.