മോദിയെ കണ്ട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

ന്യൂഡൽഹി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനും രാജ്യസഭാംഗവുമായ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നേരം നീണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.

ദേശീയതാൽപര്യം മുൻനിർത്തിയുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പവാർ വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രപതി പദത്തിലേക്ക് വരുന്നതായി തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മന്ത്രിസഭ പുനഃസംഘടന നടത്തുംമുമ്പ് ശരദ് പവാർ 'സഹകരണ മന്ത്രി' പദം വേണമെന്ന് ആവശ്യമുന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിവസേന, കോൺഗ്രസ് കക്ഷികൾക്കൊപ്പം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ അംഗമാണ് ശരദ് പവാറിന്‍റെ എൻ.സി.പിയും. 

ആഴ്ചകൾക്ക് മുമ്പ് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ ശരദ് പവാറിന്‍റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന്‍റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടെങ്കിലും, രാഷ്ട്രീയപരമായിരുന്നില്ല കൂടിക്കാഴ്ചയെന്നാണ് പങ്കെടുത്തവർ പറഞ്ഞത്. കോൺഗ്രസ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 

പ്രതിപക്ഷ  ഐക്യം രൂപപ്പെടുത്താൻ ശരദ് പവാർ നേതൃത്വം നൽകുമോയെന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. 

Tags:    
News Summary - PM Modi, Sharad Pawar Meet For Nearly 50 Minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.