അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനടയിൽ ഹൃദ്രോഗിയായ ഭർത്താവിനെ ജ്യൂസിൽ ഉറക്കഗുളിക നൽകി ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ ഭാര്യയും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനും പൊലീസ് പിടിയിൽ. കാക്കിനട സ്വദേശിയായ ഓട്ടോ ഡ്രൈവർ പുള്ള ദുർഗ്ഗാ പ്രസാദിനെയാണ് (38) ഭാര്യ രമാദേവിയും കാമുകൻ പ്രസാദം ഗോപിസായും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദുർഗ്ഗാ പ്രസാദ് ഹൃദ്രോഗിയായതിനാൽ കൊലപാതകത്തെ ഹൃദയാഘാതമാക്കി ചിത്രീകരിച്ച് മാസങ്ങളോളം ഇവർ പൊലീസിനെയും ബന്ധുക്കളെയും പറ്റിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 13നാണ് ദുർഗ്ഗാ പ്രസാദ് മരണപ്പെടുന്നത്. നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ആളായതുകൊണ്ട് തന്നെ അന്ന് ബന്ധുക്കൾ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് വിശ്വസിച്ചു. എന്നാൽ, മാസങ്ങൾക്ക് ശേഷം ദുർഗ്ഗാ പ്രസാദിന്റെ കുടുംബത്തിന് ലഭിച്ച ഒരു രഹസ്യ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
ബാപട്‌ല ജില്ലക്കാരനായ പ്രസാദം ഗോപിസായിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് രമാദേവി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. തങ്ങളുടെ ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് പദ്ധതി തയാറാക്കുകയായിരുന്നു.
മാർച്ച് മാസത്തിൽ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദുർഗ്ഗാ പ്രസാദിന് കുടിക്കാൻ നൽകിയ ജ്യൂസിൽ ഇവർ ഉറക്കഗുളികകൾ കലർത്തുകയായിരുന്നു. ജ്യൂസ് കുടിച്ച് ബോധരഹിതനായ പ്രസാദിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹൃദ്രോഗിയായതിനാൽ ആർക്കും സംശയം തോന്നില്ലെന്ന ഉറപ്പിലാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് ഇവർ വരുത്തിത്തീർത്തത്.
സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തിയ പൊലീസ് പ്രതികളായ രമാദേവിയെയും ഗോപിസായെയും അറസ്റ്റ് ചെയ്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.