കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ
മുംബൈ: ഇന്ത്യയും 27 അംഗ യൂറോപ്യൻ യൂനിയനും (ഇ.യു) തമ്മിലുള്ള നിർണായകമായ സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) ഈ വർഷം ഡിസംബറോടെ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. കരാർ ഒപ്പുവെച്ചതിന് പിന്നാലെ 2027 ഫെബ്രുവരി-മാർച്ച് മാസത്തോടെ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുമായി നടത്തിയ സംവാദത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ വൻ സാധ്യതകളാണ് തുറന്നുകിട്ടുക. ഏകദേശം 93 ശതമാനത്തോളം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് തീരുവ രഹിതമായി (Duty-free) പ്രവേശനം ലഭിക്കും. ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, കെമിക്കൽസ്, ആഭരണങ്ങൾ, കായിക ഉപകരണങ്ങൾ തുടങ്ങി നിരവധി തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ കരാർ വലിയ ഉണർവേകും. നിലവിൽ ഉയർന്ന തീരുവ ഈടാക്കുന്ന മേഖലകളിൽ പൂജ്യം ശതമാനം തീരുവ ഏർപ്പെടുത്തുന്നത് ഇന്ത്യൻ കയറ്റുമതിക്കാരുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കും.
അതേസമയം, യൂറോപ്യൻ യൂനിയനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയിൽ ഇളവുകൾ ലഭിക്കുന്നതോടെ ഇവയുടെ വില ഇന്ത്യയിൽ കുറയാനും സാധ്യതയുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂനിയനും ഒത്തുചേരുമ്പോൾ അത് ആഗോള ജി.ഡി.പിയുടെ (GDP) 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന വലിയൊരു സാമ്പത്തിക ശക്തിയായി മാറുന്നു. ഏകദേശം 11 ട്രില്യൺ ഡോളർ വരുന്ന വ്യാപാര ബന്ധം ഇരുപക്ഷത്തിനും വലിയ നേട്ടമുണ്ടാക്കും. ജനുവരിയിൽ തന്നെ വ്യാപാര കരാറിൻ്റെ ചർച്ചകൾ പൂർത്തിയായിരുന്നു. ആഗോളതലത്തിൽ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾക്കായി യു.എസ് ട്രേഡ് പ്രതിനിധി ജെയിമിസൺ ഗ്രീർ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂനിയൻ മാത്രമല്ല, കാനഡയുമായുള്ള വ്യാപാര കരാറിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം തന്നെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. മേയ് മാസത്തിൽ ഇതിൻ്റെ രണ്ടാം ഘട്ട ചർച്ചകൾ നടന്നിരുന്നു. വ്യാപാരത്തിന് പുറമെ പ്രതിരോധ മേഖലയിലെ വിവരങ്ങൾ കൈമാറുന്നതിനുള്ള കരാറിലും ഇന്ത്യയും കാനഡയും ചർച്ചകൾ ആരംഭിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ തങ്ങളുടെ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെയും, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൻ്റെയും ഭാഗമായാണ് ഇന്ത്യ ഇത്തരത്തിൽ വലിയ വ്യാപാര കരാറുകളിൽ ഒപ്പുവെക്കുന്നത്. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 2047-ഓടെ 30-35 ട്രില്യൺ ഡോളറിലെത്തിക്കാനുള്ള കാഴ്ചപ്പാടിന് ഇത് അടിത്തറ പാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.