പ്രകാശ് രാജ്
ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള പ്രശസ്ത നടൻ പ്രകാശ് രാജ് പുതിയൊരു നിയമക്കുരുക്കിൽ. ഒരേ പേരിൽ നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട കേസിലാണ് നടനെതിരെ ബംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ദിലീപ് കുമാർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് നടപടി. കേസ് പരിഗണിച്ച 48-ാമത് എസിജെഎം കോടതി, പ്രതിയായ പ്രകാശ് രാജിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പലതവണ സമൻസുകൾ അയച്ചിരുന്നു. എന്നാൽ, കോടതി നിർദ്ദേശങ്ങൾ അവഗണിച്ച് തുടർച്ചയായി ഹാജരാകാതിരുന്നതിനെത്തുടർന്നാണ് കോടതി കടുത്ത നടപടിയിലേക്ക് കടന്നത്. രണ്ടുവട്ടം നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ, മൂന്നാം തവണയും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന താരം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രകാശ് രാജ് വലിയതോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയനാകാറുണ്ട്. ഇത്തരം വിവാദങ്ങൾക്കിടയിലാണ് നിയമപരമായ പുതിയ പ്രതിസന്ധി അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.