ഗാന്ധിനഗർ: സൂറത്തിൽ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർത്ത് കുടുംബത്തിൽ നിന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ‍്യപ്പെട്ട യുവാവ് അറസ്റ്റിൽ. മോട്ടോ വരാച്ച നിവാസിയും അക്കൗണ്ടന്‍റുമായ ജിഗ്നേഷ് തലവിയ(36) ആണ് പൊലീസിന്‍റെ പിടിയിലായത്. ഓഹരി വിപണിയിലെ ഓപ്ഷൻസ് ട്രേഡിങ്ങിലൂടെ ഭീമമായ തുക ഇയാൾക്ക് നഷ്ടപ്പെട്ടിരുന്നു. ഇത് നികത്താനാണ് തട്ടികൊണ്ടുപോയതായി വരുത്തിതീർത്ത് കുടുംബത്തിൽ നിന്ന് പണം കൈക്കലാക്കാന്‍ ജിഗ്നേഷ് ശ്രമിച്ചത്.
ജൂൺ 12നാണ് ജിഗ്നേഷിനെ കാണാതായത്. പിന്നാലെ ഭാര്യ മീനാക്ഷിബെൻ തലവിയ ഉത്രാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജിഗ്നേഷിനെ തട്ടിക്കൊണ്ടുപോയെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യയുടെ ഫോണിലേക്ക് സന്ദേശം വന്നിരുന്നു. പൊലീസിനെ സമീപിക്കുകയോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ജിഗ്നേഷിന്റെ കൊലപ്പെടുത്തുമെന്നും സന്ദേശത്തിലൂടെ അറിയിച്ചു. ജിഗ്നേഷിനെ കെട്ടിയിട്ട നിലയിലുള്ള ഒരു വിഡിയോയും കൂടെ ലഭിച്ചതോടെ കുടുംബം പരിഭ്രാന്തിയിലായി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിസിടിവി ദൃശ്യങ്ങൾ, ഹ്യൂമൻ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെ ഉത്രാന്‍ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ജിഗ്നേഷ് നിരന്തരം സ്ഥലം മാറിക്കൊണ്ടിരുന്നതിനാൽ പൊലീസ് സംഘങ്ങളെ വിവിധയിടങ്ങളിലേക്ക് അയച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ ജൂൺ 15ന് മധ‍്യപ്രദേശിലെ പഞ്ചമഹലിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് ജിഗ്നേഷിനെ പോലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ താൻ തന്നെ കെട്ടിച്ചമച്ചതാണ് തട്ടികൊണ്ടുപോകലെന്ന് ജിഗ്നേഷ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങൾ ടൈപ്പ് ചെയ്തതും തട്ടിക്കൊണ്ടുപോയെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാൻ ഹോസ്റ്റേജ് വീഡിയോകൾ റെക്കോർഡ് ചെയ്തതും താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചു. താൻ എങ്ങനെയാണ് സ്വയം കെട്ടിയിട്ട് വീഡിയോ എടുത്തതെന്ന് പൊലീസിന് മുന്നിൽ ഇയാൾ കാണിച്ചുകൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.