കോവിഡ് കിറ്റിൽ റേഷൻ കടക്കാർക്ക് കമീഷൻ നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് കിറ്റിന് അഞ്ചു രൂപ വീതം കമീഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. കിറ്റിന് അഞ്ചു രൂപ വീതം പത്തുമാസത്തെ കമീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

14,257 റേഷന്‍ കടക്കാര്‍ക്കാണ് കമീഷന്‍ നല്‍കാനുള്ളത്. 13 മാസത്തെ കമീഷനിൽ മൂന്നു മാസത്തെ മാത്രം കൊടുത്ത സർക്കാർ പിന്നീട് റേഷൻ വ്യാപാരികൾക്ക് പണം നൽകിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാറും സിവില്‍ സപ്ലൈസ് കോർപറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി എത്രയും പെട്ടെന്ന് കുടിശ്ശിക നല്‍കണമെന്ന് നിര്‍ദേശം നൽകി. സർക്കാർ കമീഷൻ നൽകാത്തതിനെ തുടർന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ കമീഷന്‍ നല്‍കാന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ വിധി നടപ്പാക്കാതെ വന്നതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. തുടര്‍ന്ന് കുടിശ്ശിക തീര്‍ത്തുനല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാറും സിവില്‍ സപ്ലൈസ് കോർപറേഷനും സുപ്രീംകോടതിയെ സമീപിച്ചത്.

2021 മേയില്‍ കിറ്റ് വിതരണത്തിനായി കമീഷന്‍ ഉള്‍പ്പെടെ നല്‍കാന്‍ തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പണമില്ലെന്നു പറഞ്ഞു കമീഷന്‍ നല്‍കിയില്ല. സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യവിഭവ മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.

Tags:    
News Summary - Pay commission to ration dealers in Covid kit -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.