ന്യൂഡൽഹി: 270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ രാജ്യത്ത് ഉയരുന്നു കേട്ടത് വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളാണ്. എന്നാൽ, വ്യോമയാന സുരക്ഷക്കായി ബജറ്റിൽ കേന്ദ്ര സർക്കാർ വകയിരുത്തിയ ഫണ്ട് കുറവാണെന്ന പാർലമെന്‍റ് സ്റ്റാന്‍റിങ് കമ്മിറ്റിയുടെ കണ്ടെത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സുരക്ഷ- അടിസ്ഥാന സൗകര്യങ്ങൾക്കും അപകട അന്വേഷണങ്ങൾക്കുമായി മോദി സർക്കാർ കേന്ദ്ര ബജറ്റിൽ അനുവദിച്ചത് 35 കോടി രൂപ മാത്രമാണ്. ഈ തുക അപര്യാപ്തമാണെന്നാണ് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ജൂൺ 13നാണ് അഹ്മദാബാദ്-ലണ്ടൻ വിമാനം അപകടത്തിൽപെട്ട് കത്തിയമർന്നത്. എന്നാൽ, മൂന്ന് മാസം മുമ്പ് മാർച്ച് 25ന് പാർലമെന്‍റ് സ്റ്റാന്‍റിങ് കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ടിലാണ് വ്യോമയാന സുരക്ഷക്കും അപകട അന്വേഷണത്തിനുമുള്ള ബജറ്റ് വിഹിതത്തിലെ പൊരുത്തക്കേടുകൾ അക്കമിട്ട് നിരത്തുന്നത്.
ടൂറിസം, ഗതാഗതം, സംസ്കാരം എന്നിവയെ കുറിച്ചുള്ള പാർലമെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ആഗോളതലത്തിൽ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യയിലേതെന്നും എന്നാൽ, സുരക്ഷ-അടിസ്ഥാന സൗകര്യങ്ങൾക്കും അപകട അന്വേഷണങ്ങൾക്കുമായി ബജറ്റിൽ വലയിരുത്തിയ തുക അപര്യാപ്തമാണെന്നും സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) എന്നിവക്ക് അനുപാതികമായല്ലാതെ ബജറ്റ് വിഹിതം ഉയർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 12നാണ് അഹ്മദാബാദ്-ലണ്ടൻ വിമാനം അപകടത്തിൽപെട്ട് കത്തിയമർന്നത്. 241 വിമാനയാത്രക്കാരും അപകട സ്ഥലത്തുണ്ടായിരുന്ന 29 പേരും ഉൾപ്പെടെ 270 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.