ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഡി.കെയുടെ സത്യപ്രതിജ്ഞ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി.കെ. ശിവകുമാർ. ഡി.കെക്കൊപ്പം 13 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെയാണ് ഡി.കെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുതിർന്ന കോൺഗ്രസ് നേതാവും അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായിരുന്നു. 1962 മേയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരുവിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജിൽനിന്ന് ബിരുദവും കർണാടക ഓപൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമക്കി.
കാമ്പസ് കാലഘട്ടത്തിലാണ് ശിവകുമാർ രാഷ്ട്രീയക്കളരിയിലേക്ക് പ്രവേശിച്ചത്. പാർട്ടിയിലെ വലിയ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും, വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാനും കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റത്തിൽനിന്ന് സംരക്ഷിക്കാനും പാർട്ടി ഹൈകമാൻഡ് സധൈര്യം ഡി.കെയെ ഏൽപിച്ചു.
2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തത് ശിവകുമാറായിരുന്നു. 2019 വരെ നീണ്ട ഈ സഖ്യസർക്കാറിൽ 80 അംഗങ്ങളുള്ള കോൺഗ്രസ് എം.എൽ. എമാർ 37 അംഗങ്ങളുള്ള ജനതാദൾ സെക്കുലർ പാർട്ടിക്ക് പിന്തുണ നൽകി.
2023 മേയ് മുതൽ കർണാടക ഉപമുഖ്യമന്ത്രി എന്നതിന് പുറമെ ജലവിഭവ മന്ത്രി, ബംഗളൂരു വികസന മന്ത്രി, ബംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളുമുണ്ട്. 2020 മുതൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്‍റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.