ഹരിയാന: ഗുരുഗ്രാമിൽ ബീഫ് പാകം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചതിന് പശ്ചിമ ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നാണ് വീട്ടുജോലിക്കാരിക്കെതിരായ ആരോപണം. ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ സ്വദേശിനിയും ചക്കർപൂർ ചന്ദർലോക് പ്രദേശത്തെ താമസക്കാരിയുമായ ജ്യോത്സ്ന ബീബിയാണ് അറസ്റ്റിലായത്. ചക്കർപൂർ സ്വദേശിയായ ദിനേഷ് യാദവ് എന്നയാൾ നൽകിയ പരാതിയിലാണ് ഗുരുഗ്രാം സെക്ടർ 29 പൊലീസ് മേയ് 30ന് യുവതിക്കെതിരെ കേസെടുത്തത്.
ഇറച്ചി പാകം ചെയ്യുന്നതും മുഖ്യമന്ത്രിയെ കഴിക്കാനും ക്ഷണിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് യുവതി ഫോണിൽ പകർത്തി പ്രചരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിനിടെ, ജ്യോത്സ്ന ബീബിക്കായി അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ ഗുരുഗ്രാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളുകയാണുണ്ടായത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസും പരാതിക്കാരന്റെ അഭിഭാഷകനും ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുകയായിരുന്നു. ഇതേതുടർന്ന് കോടതി ജാമ്യം നിഷേധിക്കുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ എട്ടിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.