ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില ലിറ്ററിന് 12 രൂപ വരെ വർധിപ്പിച്ചേക്കുമെന്ന് സൂചന. എണ്ണ വിപണന മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പ്രമുഖ റേറ്റിങ് ഏജൻസികളാണ് ഇത്തരമൊരു വിലവർധനവിന് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞമാസം തുടർച്ചയായി നാല് തവണ കമ്പനികൾ വില ഉയർത്തിയെങ്കിലും നിലവിലെ ഭീമമായ നഷ്ടം മറികടക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. എണ്ണക്കമ്പനികൾക്ക് പ്രതിദിന നഷ്ടം 550 കോടിയാണ്.
ഹുർമുസ് കടലിടുക്കിൽ തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരാൻ പ്രധാന കാരണം. നിലവിലെ വിപണി സാഹചര്യം വിശകലനം ചെയ്ത് ഐ.സി.ആർ.എ റിസർച്ചിന്റെ സീനിയർ വൈസ് പ്രസിഡന്റായ പ്രശാന്ത് വശിഷ്ട് ആണ് ഇന്ധനവില ഇനിയും കുതിച്ചുയർന്നേക്കുമെന്ന മുന്നറിയിപ്പ് നൽകിയത്.
എണ്ണക്കമ്പനികൾ നിലവിൽ പ്രതിദിനം 550 കോടി രൂപയുടെ നഷ്ടത്തിലാണ് രാജ്യത്ത് ഇന്ധന വിതരണം നടത്തുന്നത്. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ 4.5 രൂപയും നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ കമ്പനികൾക്ക് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്തണമെങ്കിൽ കുറഞ്ഞത് 12 രൂപയെങ്കിലും വർധിപ്പിക്കേണ്ടി വരും.
ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ ഒന്നിന് 600 രൂപയോളം നഷ്ടം സഹിച്ചാണ് കമ്പനികൾ വിപണിയിലെത്തിക്കുന്നത്. ഇതിന് പുറമെ വ്യോമയാന മേഖലയും കനത്ത തിരിച്ചടി നേരിടുന്നുണ്ട്. വിമാന ഇന്ധന വില്പനയിലൂടെ മാത്രം ലിറ്ററിന് 30 രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് നിലവിലുള്ളത്. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി നീളുകയാണെങ്കിൽ വരും ദിവസങ്ങളിൽ രാജ്യത്ത് ഇന്ധനവില വർധനവ് അനിവാര്യമായി വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.