കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി അഭിഷേകിന്റെ കാളിഘട്ടിലെ വീട്ടിലെത്തിയത്. 2016ൽ 25,000ത്തോളം അധ്യാപകരെ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി നിയമിച്ചുവെന്നും ഇതിൽ അഭിഷേക് ബാനർജിയുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം.
അധ്യാപക നിയമന അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാനാണ് ഇ.ഡി അഭിഷേകിന്റെ വീട്ടിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജൂൺ 15ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകിയതായാണ് വിവരം. ഇ.ഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ അഭിഷേക് ബാനർജി വീട്ടിൽ ഉണ്ടായിരുന്നില്ല.
എന്നാൽ, അഭിഷേക് ബാനർജിക്കെതിരായ ഇ.ഡി നടപടി അംഗീകരിക്കില്ലെന്നും വീട്ടിൽ പരിശോധന നടത്താൻ സമ്മതിക്കില്ലെന്നും അഭിഷേക് ബാനർജിയുടെ അനുയായികൾ അറിയിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ അഭിഷേക് ബാനർജിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. അഭിഷേക് ബാനർജിക്കെതിരെ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപം ഉയർത്തിയ നേതാക്കൾ തൃണമൂലിനെ പിളർത്തുകയും ചെയ്തു. നിലവിൽ 60 എം.എൽ.എമാരുടെ പിന്തുണ നേടിയ ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായും സ്പീക്കർ അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂലിൽനിന്ന് പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളാണ് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും. പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ പിന്തുണക്കുന്ന കത്തിൽ വ്യാജ ഒപ്പുകൾ ഉണ്ടായിരുന്നുവെന്നായിരുന്നു സന്ദീപൻ സാഹയുടെയും ഋതബ്രത ബാനർജിയുടെയും അവകാശവാദം. പരാതിയെത്തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ജൂൺ ഒന്നിന് ഇരുവരെയും പാർട്ടി പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.