ന്യൂഡൽഹി: പാകിസ്താൻ മധ്യസ്ഥതയിൽ നിലവിൽ വന്ന യു.എസ്-ഇറാൻ വെടിനിർത്തൽ മോദിക്ക് കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ്. യു.എസും ഇസ്രായേലും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലിനെ ലോകം മുഴുവൻ സ്വാഗതം ചെയ്യും. ഇതിൽ പാകിസ്താൻ വഹിച്ച പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വ്യക്തിപരമായ നയതന്ത്രത്തിന്’ ഏറ്റ തിരിച്ചടിയാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു’വെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് മോദിയെ കളിയാക്കി പറഞ്ഞു.
ഫെബ്രുവരി 28ന് ഇറാൻ ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. പ്രധാനമന്ത്രി മോദി നടത്തിയ ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി വെറും രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. ഈ സന്ദർശനം ഇന്ത്യയുടെ അഭിമാനം കെടുത്തിയെന്നും രമേശ് പറഞ്ഞു.
ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെക്കുറിച്ചും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആക്രമണാത്മക വിപുലീകരണ നയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി ഒന്നും പറഞ്ഞില്ല. ഇസ്രായേലിന്റെ ആക്രമണത്തിൽ മാത്രമല്ല, വൈറ്റ് ഹൗസിലെ തന്റെ ഉറ്റ സുഹൃത്ത് ഉപയോഗിക്കുന്ന അശ്ലീല ഭാഷയിലും പ്രധാനമന്ത്രി മോദി തുടരുന്ന മൗനം അദ്ദേഹത്തിന്റെ ‘ഭീരുത്വം’ പ്രകടമാക്കുന്നതാണ്.
ജമ്മു കശ്മീരിലെ ഭീകരതയെ തുടർച്ചയായി പിന്തുണക്കുന്നതിന് പാകിസ്താനെ ഒറ്റപ്പെടുത്തുകയും അത് ഒരു പരാജയപ്പെട്ട രാജ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിലും വിജയിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനെ ഒരു ദല്ലാൾ ആയി തള്ളിക്കളഞ്ഞു. എന്നാൽ, ഇപ്പോൾ സ്വയം വിശേഷിപ്പിച്ച വിശ്വഗുരു പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വയം പ്രഖ്യാപിത 56 ഇഞ്ച് നെഞ്ചളവ് ചുരുങ്ങിയെന്നും രമേശ് പറഞ്ഞു. 2025 മെയ് 10ന് ഓപറേഷൻ സിന്ദൂരിനെ പെട്ടെന്ന് നിർത്തലാക്കിയതിന്റെ കാരണം മോദിയോ അദ്ദേഹത്തിന്റെ സംഘമോ ഒരിക്കലും വിശദീകരിച്ചിട്ടില്ല. അതിന്റെ ആദ്യ പ്രഖ്യാപനം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയിൽ നിന്നാണ് വന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.