ന്യൂഡൽഹി: അമേരിക്ക ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ടെക്‌നോളജി സ്ഥാപനമായ ഓപ്പൺഡോർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് ജോലി ചെയ്യുന്ന ഏകദേശം 250 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. കമ്പനിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്ത് എത്തിക്കുന്നതിന്റെയും എ.ഐ അധിഷ്ഠിത പ്രവർത്തനരീതിയിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
കമ്പനിയുടെ സി.ഇ.ഒ കാസ് നെജാറ്റിയൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ ഉപഭോക്താക്കൾ അമേരിക്കയിലാണ്. അതിനാൽ പ്രവർത്തനങ്ങളും അവിടെയായിരിക്കണം’ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം വിശദീകരിച്ചു.
'ഓപ്പൺഡോർ 2.0' എന്ന പുതിയ പുനസംഘടനാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ ചില ജോലികൾ അമേരിക്കയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ശേഷിക്കുന്ന തസ്തികകളും അമേരിക്കയിലേക്ക് മാറ്റുന്നതോടെയാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പൂർണ വിരാമമാകുന്നത്.
അതേസമയം, ഇന്ത്യയിലെ ജീവനക്കാരുടെ പ്രവർത്തന മികവിനെ ചോദ്യം ചെയ്തല്ല ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള സഹായം, ട്രാൻസിഷൻ പിന്തുണ എന്നിവ നൽകുമെന്നും കമ്പനി അറിയിച്ചു. പ്രധാന പ്രവർത്തനങ്ങൾ കൈമാറുന്നതിനായി ചെറിയൊരു സംഘം താത്കാലികമായി തുടരുകയും ചെയ്യും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ‘ഔട്ട്സോഴ്സിങ് മോഡലായി’ ഇന്ത്യ മാറിയിരുന്നു. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ ഈ മോഡൽ വെല്ലുവിളി നേരിടുന്നുണ്ട്. നിരവധി കമ്പനികൾ മറ്റിടങ്ങളിലേക്ക് ഔട്ട്സോഴ്സ് വർക്കുകൾ നൽകുന്നതിന് പകരം എ.ഐ ഉപയോഗിച്ച് മാതൃ രാജ്യങ്ങളിൽതന്നെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാണ് കമ്പനികളുടെ തീരുമാനം.
എ.ഐയുടെ സ്വാധീനത്തിൽ ടെക് ഭീമൻമാർ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നതിടെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഓപ്പൺഡോറിന്റെ തീരുമാനം. ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.