ബംഗളൂരു: യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം വാങ്ങി ഇഷ്ടമാകാത്തതിനെ തുടർന്ന് തിരിച്ചു നൽകാൻ ശ്രമിച്ച യുവതിക്ക് 1.36 ലക്ഷം രൂപ നഷ്ടമായി. 599 രൂപ വിലയുള്ള വസ്ത്രം വാങ്ങിയ മമത കുമാറിനെയാണ് സൈബർ തട്ടിപ്പുസംഘം കൊള്ളയടിച്ചത്.
ബംഗളൂരു നഗരത്തിലെ നാഗരഭാവി സ്വദേശിയാണ് മമത കുമാർ. തട്ടിപ്പ് സംബന്ധിച്ച് സി.ഇ.എൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം ഇഷ്ടപ്പെട്ട് മമത 599 രൂപ നൽകി സ്വന്തമാക്കിയിരുന്നു. ക്യാഷ് ഓൺ ഡെലിവറി (കൊറിയർ കൈയിൽ കിട്ടിയ ശേഷം പണം നൽകൽ) സംവിധാനത്തിലൂടെയാണ് ഇവർ വസ്ത്രം വാങ്ങിയിരുന്നത്.
എന്നാൽ, പരസ്യത്തിൽ പറഞ്ഞ ഗുണമേൻമ വസ്ത്രത്തിനില്ലാത്തതിനാൽ ഇവർ തിരികെ നൽകാൻ തീരുമാനിച്ചു. തിരികെ നൽകുന്നത് എങ്ങിനെ എന്നറിയാൻ ഗൂഗ്ളിൽ തിരഞ്ഞതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപെട്ടത്. ഇതിനുപിന്നാലെ കമ്പനിയുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് അപരിചിതനായ ഒരാൾ മമതയെ വിളിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങളടക്കമുള്ള കാര്യങ്ങൾ ഫോൺ വിളിച്ചയാൾ ചോദിച്ചറിഞ്ഞു. ഉടൻ തന്നെ മമതയുടെ അക്കൗണ്ടിൽനിന്ന് 1,36,082 രൂപ അജ്ഞാതന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി മെസേജ് ലഭിക്കുകയായിരുന്നു. പരാതിയിൽ സൈബർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.