ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ജനജീവിതം താളംതെറ്റിയിട്ട് 114 ദിവസം പിന്നിടുന്നു. വിഘടനവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കടകമ്പോളങ്ങളും വിദ്യാലയങ്ങളും മറ്റും അടഞ്ഞുകിടക്കുകയാണ്. കര്‍ഫ്യൂ നീക്കിയിട്ടും ജനജീവിതം സാധാരണനിലയിലായിട്ടില്ല. ഒട്ടുമിക്കപ്രദേശങ്ങളിലും സുരക്ഷാസേന നിലയുറപ്പിച്ചിട്ടുണ്ട്.
നഗരങ്ങളിലെ ചിലഭാഗങ്ങളില്‍ തെരുവുകച്ചവടക്കാര്‍ ഞായറാഴ്ച ചന്തയില്‍ സ്റ്റാളുകള്‍ ഉയര്‍ത്തി. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചിട്ട പെട്രോള്‍ പമ്പുകള്‍ ഇപ്പോഴും തുറന്നിട്ടില്ല. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിമുതല്‍ ജനങ്ങള്‍ക്ക് അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ കടകമ്പോളങ്ങള്‍ തുറക്കുന്നതിന് എതിര്‍പ്പില്ളെന്ന് വിഘടനവാദികള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടകള്‍ ഏതാനും മണിക്കൂറുകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭവും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. സംഘര്‍ഷത്തില്‍ ഇതിനകം രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. സുരക്ഷാസേനാംഗങ്ങളടക്കം ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. രണ്ടു വിഘടനവാദി നേതാക്കളടക്കം ആയിരത്തോളം പേര്‍ ഇതിനകം അറസ്റ്റുചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.