മുംബൈ: വി.ഡി. സവർക്കറെ അപമാനിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. താനെ നഗർ പൊലീസിൽ ശിവസേന ഷിൻഡെ വിഭാഗം നേതാവാണ് പരാതി നൽകിയത്. രാഹുലിന്‍റെ പ്രസ്താവന ജനവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന വി.ഡി. സവർക്കറുടെ കത്തുമായി കഴിഞ്ഞ ദിവസം രാഹുൽഗാന്ധി വാർത്തസമ്മേളനം വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്.
സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയെന്നും പെൻഷൻ സ്വീകരിച്ചിരുന്നുവെന്നും ഭയംമൂലമാണ് ഇത് ചെയ്തതെന്നും രാഹുൽ പറഞ്ഞു. 'സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നത് വളരെ വ്യക്തമാണ്. സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ കത്ത് ഉൾക്കൊള്ളുന്ന രേഖകൾ എന്റെ പക്കലുണ്ട്, അതിൽ 'സാർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാൻ ഞാൻ അപേക്ഷിക്കുന്നു എന്നുണ്ട്'. ഇത് ഞാനല്ല, സവർക്കർജി എഴുതിയതാണ്. എല്ലാവരും ഈ രേഖ വായിക്കട്ടെ' -രാഹുൽ പറഞ്ഞു.
സവർക്കർ ഈ കത്തിൽ ഒപ്പിട്ടിട്ടുണ്ട്, വർഷങ്ങളോളം ജയിലിൽ കിടന്ന മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലും ഒരു കത്തുപോലും എഴുതിയിട്ടില്ല. ഭയംമൂലമാണ് ഇത്തരത്തിലൊരു കത്ത് സവർക്കർ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസടക്കം ആർക്കും ഈ കത്ത് വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ടു നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.