ന്യൂഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകക്ക് ഇനിമുതൽ ടാക്സ് അടക്കേണ്ടതില്ല. നിലവിലുള്ള സങ്കീർണമായ നികുതി വ്യവസ്ഥക്ക് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് ബജററ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
2026 ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ നിയമം നിലവിൽ വരിക. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ നികുതി നിയമങ്ങൾ ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേണുകൾ ഫയൽ ചെയ്യാം. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ ശിക്ഷ മാത്രമായിരിക്കും ഉണ്ടാവുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇളവ് നൽകും.
അതേസമയം, മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശയെന്ന് വ്യാപക വിമർശനം. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്.
ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ - ഹൈദരാബാദ്, ബംഗളുരു - ചെന്നൈ, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ , ഡൽഹി - വാരണാസി, വാരണാസി - സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.