തകർന്ന ബോയിങ് വിമാനത്തിന് സാ​ങ്കേതിക തകരാറുകൾ ഇല്ലായിരുന്നുവെന്ന അവകാശവാദവുമായി എയർ ഇന്ത്യ സി.ഇ.ഒ

ന്യൂഡൽഹി: കഴിഞ്ഞ മാസം അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിലോ എൻജിനിലോ സാ​ങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിനായിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാരുന്നുവെന്നും എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ. വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി)യുടെ പ്രാഥമിക റിപ്പോർട്ടിൽ ആണ് കാംബലിന്റെ അവകാശവാദം.

ജൂൺ 12ന് 260പേരുടെ മരണത്തിനിടയാക്കിയ മാരകമായ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുള്ള ഊഹാപോഹങ്ങൾക്കിടയിൽ പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്താനോ ശിപാർശകൾ നൽകാനോ കഴിയില്ലെന്നും അന്വേഷണം അവസാനിച്ചിട്ടില്ലാത്തതിനാൽ അകാല നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും എയർ ഇന്ത്യ മേധാവി പറഞ്ഞു.

241 പേർ ഉൾപ്പെടെ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിങ്  787-8 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ശനിയാഴ്ച പുറത്തിറക്കി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട ബോയിങ് വിമാനം പറന്നുയർന്ന ഉടൻ ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.

പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എൻജിനുകളിലോ സാ​ങ്കേതികമായതോ അല്ലെങ്കിൽ അറ്റകുറ്റപ്പണി സംബന്ധമായതോ ആയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണെന്നും എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും വിൽസൺ പറഞ്ഞു. 

‘ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല. ടേക്ക് ഓഫിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ ഫ്ലൈറ്റ് ബ്രെത്ത്അനലൈസർ പാസായിരുന്നു. അവരുടെ മെഡിക്കൽ നിലയെക്കുറിച്ച് പ്രത്യേകമായ നിരീക്ഷണവും വേണ്ടിവന്നില്ല- അദ്ദേഹം പറഞ്ഞു. കൂടാതെ, അത്യധികം ജാഗ്രതയോടെയും റെഗുലേറ്റർ ഡി.ജി.സി.എയുടെ മേൽനോട്ടത്തിലും തങ്ങളുടെ ഫ്ലീറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബോയിങ് 787 വിമാനങ്ങളും അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ചുവെന്നും എല്ലാം സർവിസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും വിൽസൺ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് ഉദ്യോഗസ്ഥരീമായി  എയർലൈൻ സഹകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 30 ദിവസമായി സിദ്ധാന്തങ്ങൾ, ആരോപണങ്ങൾ, കിംവദന്തികൾ, സെൻസേഷണൽ തലക്കെട്ടുകൾ എന്നിവയുടെ ഒരു പരമ്പര തന്നെ നിലനിൽക്കുന്നുണ്ടെന്നും അവയിൽ പലതും പിന്നീട് നിരാകരിക്കപ്പെട്ടുവെന്നും കാംബൽ കൂട്ടിച്ചേർത്തു. 

AI171 വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒരു സെക്കൻഡിനുള്ളിൽ വിച്ഛേദിക്കപ്പെട്ടുവെന്നും ഇത് കോക്ക്പിറ്റിൽ ആശയക്കുഴപ്പമുണ്ടാക്കുകയും വിമാനം പറന്നുയർന്ന ഉടൻ തന്നെ നിലത്തേക്ക് വീഴുകയും ചെയ്തുവെന്ന് എ.​എ.ഐ.ബി റിപ്പോർട്ട് പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിങിൽ ഒരു തിരിച്ചറിയാത്ത പൈലറ്റ് മറ്റേയാളോട് എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്ന് ചോദിച്ചതായും മറ്റേയാൾ അത് നിഷേധിച്ചതായും 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം തകർന്നുവീണ AI171 വിമാനത്തിലെ ജീവനക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ അധിക്ഷേപിക്കരുതെന്നും ഞായറാഴ്ച ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ പ്രസ്താവനയിറക്കിയിരുന്നു. 

Tags:    
News Summary - No mechanical faults found with crashed Boeing 787-8 plane: Air India CEO on AAIB report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.