ലഖ്‌നൗ: രാജ്യതലസ്ഥാനത്ത് ഡൽഹി ജന്തർമന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രക്ഷോഭത്തിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനായി ഉത്തർപ്രദേശിൽ യുവജനങ്ങൾ 'ജസ്റ്റിസ് മോർച്ച' രൂപീകരിച്ചു. ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, സർവകലാശാലകളിലെയും സർക്കാർ വകുപ്പുകളിലെയും ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പുതിയ സംഘടന രംഗത്തുവന്നിരിക്കുന്നത്. ലഖ്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോർച്ചയുടെ പ്രഖ്യാപനം ഉണ്ടായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുവജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി ബുധനാഴ്ച മുതൽ സംസ്ഥാന വ്യാപകമായ കാമ്പെയ്ൻ ആരംഭിക്കുമെന്ന് സ്ഥാപകർ അറിയിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ് 20-ന് ഗോരഖ്പൂരിലെ ചൗരി-ചൗരയിൽ നിന്ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് ലഖ്‌നൗവിൽ സമാപിക്കുന്ന രീതിയിൽ സൈക്കിൾ മാർച്ച് സംഘടിപ്പിക്കും.
"അടുത്ത 50 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും കോളജുകൾ, സർവകലാശാലകൾ, കോച്ചിങ് സെന്ററുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി വിദ്യാർഥികളുമായി ചർച്ചകൾ നടത്തും," മോർച്ചയുടെ സ്ഥാപകരിലൊരാളായ സുധാൻഷു വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്താത്തതിൽ സർക്കാരുകൾക്കെതിരെ യുവജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സര പരീക്ഷകളുടെ ഔദ്യോഗിക കലണ്ടർ പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, കരാർവൽക്കരണ സംവിധാനം ഒഴിവാക്കുക, സ്വകാര്യ സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്. ഒക്ടോബർ രണ്ടിനകം സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്ന് സ്ഥാപകാംഗമായ ഗോവിന്ദ് മുന്നറിയിപ്പ് നൽകി.
സംഘടന രാഷ്ട്രീയേതര സ്വഭാവമുള്ളതാണെങ്കിലും, വിദ്യാർഥികളുടെയും വിദ്യാഭ്യാസത്തിന്റെയും മാത്രം വിഷയങ്ങളിൽ ഊന്നിക്കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള വിദ്യാർഥി സംഘടനകളുടെ പിന്തുണ സ്വീകരിക്കാൻ മടിയില്ലെന്നും മോർച്ച ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.