ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ചയും പാർലമെന്റിന്റെ ഇരുസഭകളിലുമെത്തിയില്ല. വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ അമിത്ഷായുടെ മറുപടി പോരെന്നും പ്രധാനമന്ത്രിയുടെ മാപ്പുകൂടി വേണമെന്നും ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. ഇനി 13ന് വർഷകാല സമ്മേളനം അവസാനിക്കുംമുമ്പ് അമിത് ഷാ സഭയിൽ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാസാക്കുമെന്നുറപ്പിച്ച എഫ്.സി.ആർ.എ ഭേദഗതി ബിൽ ജെ.പി.സിക്ക് വിട്ട് തൽക്കാലം തലയൂരാനാണ് സർക്കാർ നോക്കുന്നത്.
അതേസമയം, മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകളുയർത്തിയും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ലോക്സഭയിൽ ചർച്ചയില്ലാതെ രണ്ട് ബില്ലുകൾ സർക്കാർ ശബ്ദവോട്ടോടെ പാസാക്കി. അമിത് ഷാ അവതരിപ്പിക്കുമെന്ന് ലോക്സഭയുടെ അജണ്ടയിൽ കാണിച്ച രണ്ട് ബില്ലുകളും സഹമന്ത്രിമാരാണ് സഭയിൽ വെച്ചത്. അമിത് ഷാ അവതരിപ്പിക്കുമെന്ന് പറഞ്ഞ മറ്റൊരു ബില്ലായ ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി സഹകരണ സഹമന്ത്രി മുരളീധർ മോഹോലാണ് സഭയുടെ പരിഗണനക്ക് വെച്ചത്. തിങ്കളാഴ്ച ലോക്സഭ പാസാക്കിയ ട്രൈബ്യൂണൽ പരിഷ്‍കരണ ബില്ലിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ രാജ്യസഭ ശബ്ദവോട്ടോടെ അതും പാസാക്കി.
വിദ്യാർഥികൾക്കുനേരെ അതിക്രമം നടന്ന ജൂലൈ 20നുശേഷം പ്രധാനമന്ത്രിയെ പോലെ ഒരു ദിവസം പോലും സഭയിൽ വരാതിരുന്ന അമിത്ഷായുടെ മറുപടി വാഗ്ദാനം ഏറെ വൈകിപ്പോയെന്ന് വിലയിരുത്തിയാണ് പ്രതിപക്ഷം, സമ്മേളനം തീരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ അത് തള്ളിക്കളഞ്ഞത്. ധർമേന്ദ്ര പ്രധാന്റെ രാജിപോലെ സർക്കാറിനിത് നാണക്കേടായതോടെ രോഷമത്രയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തീർക്കുകയാണ് സർക്കാർ.
ഉന്നയിച്ച ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി പറയാൻ തയാറായിട്ടും രാഹുൽ ഓടിയൊളിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. മറുപടി പറയാൻ അമിത് ഷാ തയാറായ സ്ഥിതിക്ക് സഭയിൽനിന്ന് ആ ചർച്ചയിൽ പങ്കെടുക്കുകയാണ് രാഹുൽ വേണ്ടതെന്നും അദ്ദേഹം തുടർന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകാത്തതിനെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടയിൽ, കേരളത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് തന്നെ നിഷ്‍കർഷിക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ച ലോക്സഭ ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോൾ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെനേറ്റി അമിത് ഷായുടെ അസാന്നിധ്യത്തിൽ ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായിയെ ബിൽ പാസാക്കാനായി വിളിക്കുകയായിരുന്നു.
തുടർന്നും പ്രതിപക്ഷം പ്രതഷേധം തുടർന്നതോടെ ചർച്ച നടത്താതെ ചെയർ ബിൽ ശബ്ദ വോട്ടിനിട്ട് പാസാക്കി. ഇതിനിടയിൽ കോൺഗ്രസിനും കെ.സി വേണുഗോപാലിനും കേരളം ബിൽ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.