മൊണാലിസയെ കാണ്മാനില്ല എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. ഫർമാൻ ഖാന്‍റെ രൂപ സാദൃശ്യമുള്ള വ്യക്തിയാണ് വ്യാജ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. രാജസ്ഥാനിലെ ബലോത്രയിൽ നിന്നുള്ള അരവിന്ദ് കുമാർ ജോഷി എന്നയാളാണ് ഫർമാൻ ഖാനെന്ന് നടിച്ച് ആളുകളെ തെറ്റുദ്ധരിപ്പിക്കാൻ വിഡിയോ പ്രചരിപ്പിച്ചത്. എന്നാൽ സംഭംവം വാർത്തയായതോടെ ഇയാൾ തന്നെ മറ്റൊരു വിഡിയോ പുറത്തുവിട്ടു.
'അങ്ങനെ ഒരു വിഡിയോ നിർമിക്കുക എന്നത് ഞാൻ ഉദ്ദേശിച്ചിരുന്നില്ല. വെറുതെ ഒരു തമാശക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. നിങ്ങൾ കരുതുന്നതുപോലെ ഞാൻ ഫർഹാനോ ഫർമാനോ ഒന്നുമല്ല' അരവിന്ദ് കുമാർ ജോഷി വിഡിയോയിൽ പറയുന്നു. ഭർത്താവ് ഫർമാൻ ഖാൻ എന്ന വ്യജേന മൊണാലിസ ഒളിച്ചോടി എന്ന രീതിയിലാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താൻ ആയില്ലെന്നും ഇനി ജോദ്പൂരിൽ പോയി അന്വേഷണം തുടരുമെന്നും ഇയാൾ ആദ്യ വിഡിയോയിൽ പറയുന്നു.
മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനെതിരെ ഖാർഗോൺ പൊലീസ് പോസ്കോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും ഇടപെടലിനെത്തുടർന്ന്, മധ്യപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മൊണാലിസയുടെ യഥാർത്ഥ ജനന തീയതി വെളിപ്പെടുത്തി.
എന്നാൽ 2005-ൽ നൽകിയ ജനന സർട്ടിഫിക്കറ്റും 10 വർഷംമുമ്പ് എടുത്ത ആധാർകാർഡും പ്രകാരമാണ് വിവാഹം നടന്നത്. ഇതുപ്രകാരം വിവാഹസമയത്ത് മൊണാലിസക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. ജനന സർട്ടിഫിക്കറ്റ് രണ്ട് ദിവസം മുമ്പ് മധ്യപ്രദേശ് ഗവ. പോർട്ടലിൽനിന്ന് റദ്ദാക്കിയതായി കണ്ടെത്തി. രാഷ്‌ട്രീയ സമ്മർദത്താൽ രേഖയിൽ മാറ്റം വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് മൊണാലിസയും ഭർത്താവും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.